ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും കേരളത്തെ അപമാനിക്കാനുമാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബീഫ് എന്ന പേരുള്ള സിനിമയ്ക്ക് ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിക്കുന്നവർ സമൂഹത്തിൽ വിഷം പടർത്തുന്ന ഇത്തരം സിനിമകൾക്ക് എങ്ങനെ അനുമതി നൽകുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സിനിമയുടെ ആദ്യ ഭാഗം തന്നെ നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച് വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്.
കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ദ റിയൽ കേരള സ്റ്റോറി വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.