പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ പ്രതികരണവുമായി അഖിൽ മാരാർ. രാഹുൽ നടത്തിയ ഇമോഷനൽ കൺവേർഷനിന്റെ ഭാഗമായി ഉണ്ടായ വീഴ്ചയാണ് അതിജീവിതയ്ക്ക് സംഭവിച്ചതെന്ന് അഖിൽ മാരാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് രാഹുൽ ഈശ്വർ സ്വയം കുഴിച്ച കുഴിയിൽ വീഴുകയാണുണ്ടായതെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാരുടെ വാക്കുകൾ
രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് സ്വയം കുഴിച്ച കുഴിയിൽ പോയി വീണ് രാഹുൽ ഈശ്വർ കൂടി ഇന്ന് ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. രാഹുൽ ഈശ്വരനോട് ആദ്യത്തെ ദിവസം ചാനൽ ചർച്ചയിൽ വന്നിരുന്നു സംസാരിച്ച സമയത്ത് ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു.
അദ്ദേഹത്തിന്റെ ചാനൽ ചർച്ച കേൾക്കുന്നത് തന്നെ അരോചകമായി തോന്നിയതുകൊണ്ടും നിരത്തുന്ന വാദമുഖങ്ങൾ ഒക്കെ വളരെ അരോചകമായി തോന്നിയതുകൊണ്ടുമാണ് ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ചത്. അദ്ദേഹത്തോട് ആദ്യം പറഞ്ഞത് താങ്കൾക്ക് ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടോ എന്നുള്ളതാണ്.
ഇവിടെ താങ്കൾ പറയുന്ന പ്രകാരം വിവാഹിതയായ ഒരു സ്ത്രീ രാഹുൽ മാങ്കൂട്ടത്തിലുമായി തന്റെ ഭർത്താവിനെ ചതിച്ച് നടത്തിയ ഒരു ബന്ധം എന്ന നിലയ്ക്ക് താങ്കൾ മുന്നോട്ടുവയ്ക്കുന്ന വാദം പൂർണമായും മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഞാൻ ചോദിക്കുന്നത്, നാലുമാസം മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്ക്രീൻഷോട്ടുകളും പഴയ ചാറ്റുകളും അന്നത്തെ ഗർഭകേസുകളും ഈ പെൺകുട്ടിയുടെ ആയിരുന്നോ അതോ അത് അറിയാതെയാണോ താങ്കൾ ഇത് സംസാരിക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
അത് അറിഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയില്ല, അല്ലെങ്കിൽ ബോധപൂർവമാണോ എന്ന് അറിയില്ല. അല്ലെങ്കിൽ ഇത്തരം വിഷയങ്ങൾ സംസാരിക്കുന്ന സമയത്ത്, വലിയ ഒരു ജനരോഷം നിൽക്കുന്ന വിഷയത്തിനെതിരെ സംസാരിക്കുമ്പോൾ തനിക്ക് കിട്ടുന്ന ശ്രദ്ധകൾക്ക് വേണ്ടിയിട്ടാണോ എന്ന് അറിയില്ല.
സത്യത്തെയും യാഥാർഥ്യത്തെയും മറച്ചുപിടിച്ചുകൊണ്ട്, ഒരു വലിയ വിഭാഗം പിണറായി വിജയനെതിരെ കേരളത്തിൽ നിൽക്കുന്നതുകൊണ്ടു തന്നെ സർക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉണ്ടായതുകൊണ്ട് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ ആ പിന്തുണ തനിക്കു കൂടി ലഭിക്കുമെന്ന് കരുതിയ സ്വയം ഒരു വിഡ്ഢിയായി മാറിയ രാഹുൽ ഈശ്വരോട് അന്നത്തെ ദിവസം പറഞ്ഞത് തന്നെ ഞാൻ വീണ്ടും ആവർത്തിക്കുന്നു.
താങ്കൾ കാണിക്കുന്നതിന് ഒരു രീതിയിലും ന്യായീകരിക്കാൻ പറ്റുന്ന ഒന്നുമില്ല എന്ന യാഥാർത്ഥ്യം താങ്കൾ ഇനിയെങ്കിലും മനസിലാക്കുക. താങ്കൾ ഇവിടെ മുന്നോട്ടുവയ്ക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്. താങ്കളുടെ ആദ്യത്തെ വാദം എന്ന് പറയുന്നത് ഈ വിഷയത്തോടുകൂടി രാഹുൽ മാങ്കൂട്ടത്തിന്റെ മാന്യത, രാഹുൽ മാങ്കൂട്ടത്തിന്റെ നല്ല മുഖം പുറത്തുവന്നു എന്നാണ്.
കാരണം രാഹുലിന്റെ ഇന്റൻഷൻ എന്ന് പറയുന്നത് ഈ പെൺകുട്ടിയെ വിവാഹം കഴിച്ച് അവളെ അമ്മയാക്കി, അവളെ കല്യാണം കഴിച്ച് ഭാര്യയും അമ്മയും ആക്കി കൂടെ പൊറുപ്പിക്കാൻ വേണ്ടിയിട്ടാണെന്നും ആ പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രാഹുൽ മാങ്കൂട്ടത്തിൽ അത് കാത്തുസൂക്ഷിച്ചതിനുള്ള കാരണം അദ്ദേഹത്തിന്റെ മാന്യതയാണെന്നും പറഞ്ഞാണ് ആദ്യ ദിവസങ്ങളിൽ രാഹുൽ ഈശ്വർ വാദിച്ചത്.
തൊട്ടടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറയുകയാണ് ഈ പെൺകുട്ടി വിവാഹിതയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു എന്നും കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ സംസാരിക്കാൻ വേണ്ടിയിട്ടാണ് ഈ പെൺകുട്ടി തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് ആ ബന്ധം സൗഹൃദവും പ്രണയവുമായി മാറിയെന്നും ആ പ്രണയം സെക്സിലേക്ക് വഴിമാറിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സമ്മതിച്ചതോടുകൂടി രാഹുല് ഈശ്വർ ആദ്യം മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും അവിടെ പൊളിഞ്ഞു.
യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും വന്നിരുന്ന് ഈ വിഷയത്തിൽ ന്യായീകരിക്കുമ്പോൾ, അയാൾ രണ്ടാമത് മുന്നോട്ടുവയ്ക്കാൻ ആഗ്രഹിക്കുന്ന വാദങ്ങൾ എല്ലാം വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭർത്താവിനെ ചതിച്ച് മറ്റൊരു പുരുഷന്റെ ഒപ്പം പോയി എന്ന് പറയുന്ന കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിലും കുടുംബങ്ങൾക്കിടയിലും ഏറ്റവും എളുപ്പം വർക്കാവുന്ന, കുടുംബങ്ങളുടെ ധാർമികത അല്ലെന്നുണ്ടെങ്കിൽ സന്മാർഗികത എന്ന് പറയുന്ന കാഴ്ചപ്പാടുകൾ, ഇത്തരം വലതുപക്ഷ ചിന്തകൾ പലപ്പോഴും കുടുംബങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. അതിലൂടെ ഒരുപാട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഈശ്വറിന് കഴിഞ്ഞിട്ടുണ്ട്.
ഇവിടെ രാഹുൽ ഈശ്വർ വളരെ കൃത്യമായി ജനങ്ങളോടല്ലാം പറയുകയാണ്, നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങൾ എല്ലാം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ വിവാഹിതയായ ഒരു സ്ത്രീയുമായി അറിയാതെ നടത്തിയ ഒരു ബന്ധത്തിൽ ഈ വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ ചതിച്ച് മറ്റൊരുവനുമായി ബന്ധപ്പെട്ടു എന്നതാണ്.
നോക്കൂ നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് ആദ്യം വന്ന വാർത്ത, ആദ്യം വന്ന ചാറ്റുകൾ, ആദ്യം വന്ന ഗർഭ കേസുകൾ ഒന്നും തന്നെ ഈ പെൺകുട്ടിയുടേതല്ല. നിങ്ങൾക്ക് തന്നെ അന്നത്തെ ചാറ്റുകൾ പരിശോധിച്ചാൽ മനസ്സിലാകും 2021ലെ ചാറ്റുകളാണ് അന്ന് പുറത്തുവന്നത്.
2021ൽ ഈ പെൺകുട്ടിയുമായിട്ടല്ല ഈ രാഹുൽ മാങ്കൂട്ടത്തിൽ ബന്ധപ്പെട്ടത്. അന്ന് മറ്റൊരു പെൺകുട്ടിയായിരുന്നു. അത് മറ്റൊരു ചാനലിലെ മറ്റൊരു മാധ്യമ പ്രവർത്തക ആയിരുന്നു. അന്ന് ഗർഭകേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം പൊങ്ങി വന്നത്.
അതോടൊപ്പം തന്നെ പുറത്തുവരാത്ത പരാതികൾ പലരും ഭയപ്പെട്ട് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന പല പരാതികളും വി.ഡി. സതീശനോടും അതുപോലെയുള്ള കോൺഗ്രസിലെ പല പ്രമുഖ നേതാക്കന്മാരോടും പലരും പങ്കുവച്ചിട്ടുള്ള ഈ പരാതികൾ കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് കോൺഗ്രസിന്റെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിർത്താൻ ഒരു തീരുമാനമെടുത്തത്.
യാഥാർഥത്തിൽ രാഹുലിനെ ഒഴിവാക്കി നിർത്തിയത് രാഹുലിനെ കൂടി രക്ഷിക്കുക എന്ന് പറയുന്ന ഒരു നീക്കത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പാർട്ടിക്കുള്ളിൽ ഒരു അന്വേഷണ കമ്മീഷനെ വയ്ക്കുകയും ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ മാറ്റിനിർത്തുകയും ചെയ്യുക എന്നൊരു സമീപനമാണ് വിഡി സതീശനോ കെപിസിസിയും തീരുമാനിച്ചിരുന്നതെങ്കിൽ ഈ അന്വേഷണ കമ്മീഷന്റെ മുമ്പിൽ നിരവധി പെൺകുട്ടികൾ പരാതി നൽകാൻ തയാറാകുമായിരുന്നു. അത് രാഹുലിന് കൂടുതൽ ദോഷകരമായി മാറിയേനെ.
കാരണം ഈ വിഷയത്തിൽ നിരവധി പരാതികളും നിരവധി പെൺകുട്ടികളും ഉണ്ടെന്നുള്ളത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇത്തരമൊരു നിലപാട് എനിക്ക് സ്വീകരിക്കേണ്ടി വരുന്നത് എന്ന് ചോദിച്ചാൽ വ്യക്തിപരമായി തന്നെ ഒന്നൊന്നര വർഷങ്ങൾക്ക് മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു പോയിട്ടുള്ള, സിനിമ മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർ രാഹുൽ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിൽ മെസജ് അയച്ചു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ച കാര്യങ്ങൾ കേട്ടപ്പോൾ അവർക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്താണ് ഇയാളുടെ ഇന്റൻഷൻ എന്നത് ഉൾക്കൊള്ളാൻ കഴിയാതെ ഇരുന്നതിനുള്ള കാര്യങ്ങൾ ഞാൻ മുമ്പ് തന്നെ പങ്കുവെച്ചിട്ടുള്ളതുമാണ്.
അപ്പോൾ ഒരു വ്യക്തി പിണറായി വിജയനെ എതിർക്കുന്നു അല്ലെങ്കിൽ സർക്കാരിനെ എതിർക്കുന്നു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് ഒരു പൊതുപ്രവർത്തകൻ കാണിക്കേണ്ട മാന്യത പൊതുസമൂഹത്തിൽ പുലർത്തിയിരുന്നില്ല എന്നതാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രശ്നം. ഇവിടെ വിവാഹിതയായ ഒരു സ്ത്രീയുടെ തെറ്റിനെ ചൂണ്ടിക്കാണിച്ച് ആ വിഷയത്തെ വക്രീകരിച്ച് വളച്ചൊടിച്ച് ആ പെൺകുട്ടിയെ അപമാനിക്കുകയല്ല ചെയ്യേണ്ടത്. നോക്കൂ ഈ പെൺകുട്ടിയെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് കുറ്റം പറയാൻ പറ്റുക.
വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ഭർത്താവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിക്കൂടെ? അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാനും ആ ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത തീരുമാനമെടുക്കാനും ഈ രാജ്യത്തെ ഏതൊരു പെൺകുട്ടിക്കും അവകാശം ഉണ്ട്.
അപ്പോൾ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കുടുംബജീവിതത്തിൽ ഉണ്ടായ മാനസിക പ്രശ്നങ്ങൾ പറയാൻ വേണ്ടി ഒരു പൊതുപ്രവർത്തകനെ ബന്ധപ്പെടുമ്പോൾ, ആ പൊതുപ്രവർത്തകൻ ഈ പെൺകുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദവും പ്രണയവും ഒക്കെ സ്ഥാപിച്ച് ആ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നു എന്ന് പറയുന്ന ഗുരുതരമായ കുറ്റമല്ലേ യഥാർഥത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും എംഎൽഎ എന്ന നിലയിലും രാഹുൽ ചെയ്തത്. ബാക്കി എല്ലാ വിഷയങ്ങളും മാറ്റിവച്ചേക്കൂ ഈ ഒരൊറ്റ വിഷയം തന്നെ എടുത്ത് നിങ്ങൾ അതിനെ കൃത്യമായിട്ട് ഒന്ന് പഠിക്കൂ. പ്രിയപ്പെട്ട രാഹുൽ ഈശ്വർ നിങ്ങൾ പുറത്തിറങ്ങുന്ന സമയത്ത് നിങ്ങൾ ഒരു നിമിഷം ഇതിനെക്കുറിച്ച് ഒന്നുകൂടെ ഒന്നു കൃത്യമായി അനലൈസ് ചെയ്യൂ.
നിങ്ങൾ ആ പെൺകുട്ടിയെ ഇത്രയേറെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതിന് മുൻപ് ആ പെൺകുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റെന്ന് പറയുന്നത് തന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പറയാൻ വേണ്ടിയിട്ട് വിശ്വാസ്യതയോടുകൂടി രാഹുലിനെ ബന്ധപ്പെടുന്നു. രാഹുൽ ആ വിഷയത്തെ മുതലെടുത്ത് സൗഹൃദവും പ്രണയവും സ്ഥാപിക്കുന്നു.
സ്വാഭാവികമായും തന്റെ ഭർത്താവിൽ നിന്ന് പിരിയണമെന്ന് ആഗ്രഹിക്കുന്ന അല്ലെങ്കിൽ വിവാഹജീവിതത്തിൽ താല്പര്യമില്ലാതെ തനിക്ക് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നാലോ എന്ന് ചിന്തിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ മിടുക്കനായ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന എംഎൽഎ ആയിരിക്കുന്ന ഒരാൾ അതായത് തന്നെ സംരക്ഷിക്കുമെന്നും ഭാവിയിൽ തന്റെ ജീവിതം സുഖകരമായി പോകുമെന്നും പ്രതീക്ഷയോടുകൂടി തന്നെ അയാളുമായിട്ട് ബന്ധപ്പെടുകയും ആ ബന്ധം ലൈംഗിക ബന്ധത്തിലേക്ക് മാറുകയും അയാൾ അമ്മയാകാൻ പറയുന്നിടത്ത് അത് അനുസരിക്കുകയും ചെയ്യുമ്പോൾ ഈ പെൺകുട്ടിക്കു സംഭവിച്ചത് ലോകത്തെ ഏതൊരു പെൺകുട്ടിക്കും സംഭവിക്കാൻ പറ്റുന്ന അല്ലെങ്കിൽ ഏതൊരു സ്ത്രീക്കും സംഭവിക്കാൻ പറ്റുന്ന മാനസികമായിട്ടുള്ള ഒരു പുരുഷന്റെ ഇമോഷനൽ കൺവേർഷന്റെ ഭാഗമായി സംഭവിച്ചിട്ടുള്ള ഒരു വീഴ്ച മാത്രമാണ്.
കുടുംബജീവിതത്തിൽ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കിടയിലും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഈ സ്ത്രീയെ കുറ്റം പറയുന്നതിനു പകരം ഇത്തരത്തിൽ ഒരു സ്ത്രീ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ ബന്ധപ്പെടുമ്പോൾ അല്ലെങ്കിൽ ഒരു എംഎൽഎ ബന്ധപ്പെടുമ്പോൾ അത് മുതലെടുത്ത് സെക്സ് ആണ് ആവശ്യമെങ്കിൽ നിങ്ങൾ സെക്സ് ചെയ്തിട്ട് പോയിക്കോളൂ അത് അത്രയും പ്രശ്നമുള്ള കാര്യമല്ല, പക്ഷേ ഇവിടെ അവരെ അമ്മയാകാൻ പ്രേരിപ്പിക്കുകയാണ്. ഇത് സൈക്കോ മാനസികാവസ്ഥയാണ്. ഏത് രീതിയിലാണ് ഇതിനെ പൊതുസമൂഹം ന്യായീകരിക്കുക. പുരുഷന്മാർ സ്ത്രീകൾക്കു വേണ്ടി സംസാരിക്കണം, അവർക്കൊപ്പം നിൽക്കണം.
Tags : Rahul mamkoottathil Akhil Marar