ഒടുവിൽ വിവാഹമോചനത്തിന് തയ്യാറായി നടൻ വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും. ഇരുവരുടെയും അഭിഭാഷകർ മുൻകൈ എടുത്ത് നടത്തിയ മധ്യസ്ഥചർച്ചയിലാണ് തീരുമാനമായത് എന്നാണ് വിവരം.
അതേസമയം കുടുബവുമായി ബന്ധമുള്ള ഒരു ജ്യോത്സ്യനും ഇരുവർക്കുമിടയിൽ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
വിവാഹ മോചനം തേടി സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി ചെങ്കൽപേട്ട് കുടുംബ കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
ഹർജി സ്വീകരിച്ച കോടതി വിജയ്യോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തുക്കളുടെ അടിസ്ഥാനത്തിൽ മതിയായ നഷ്ട പരിഹാരം വേണമെന്നാണ് സംഗീതയുടെ ആവശ്യം.
മക്കൾക്ക് അർഹമായ വിഹിതം നൽകണമെന്നും സംഗീത ആവശ്യപ്പെട്ടതായാണ് വിവരം. സംഗീതയ്ക്ക് നഷ്ടപരിഹാരം നൽകാമെന്നും മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ, വിജയ്യോ സംഗീതയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 250 കോടി രൂപയാണ് സംഗീത നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം.