ഇംഫാൽ: മണിപ്പുരിൽ സായുധസംഘങ്ങളുടെ പിടിയിലായിരുന്ന ബന്ദികളിൽ 31 പേരെ വിട്ടയച്ചു. ആറുപേർ ഇപ്പോഴും സായുധസംഘങ്ങളുടെ പിടിയിൽ തുടരുന്നതായാണ് നിഗമനം.
കാങ്പോക്പി, സേനാപതി ജില്ലകളിൽനിന്ന് ബുധനാഴ്ചയാണ് കുക്കി,നാഗ വിഭാഗങ്ങളിൽ നിന്നുള്ളവരെ ബന്ദികളാക്കിയത്. മോചിതരായവരില്‍ ഡോൺബോസ്കോ സഭാംഗങ്ങളായ രണ്ടുപേരും നാഗ വിഭാഗക്കാരായ പന്ത്രണ്ട് സ്ത്രീകളും ഉണ്ട്.
മക്ഹാന് ഗ്രാമത്തില്‍ ഇവരെ മോചിപ്പിക്കുകയായിരുന്നു. സേനാപതി ജില്ലയില്‍നിന്ന് ബിന്ദിയാക്കപ്പെട്ട കുക്കി വിഭാഗക്കാരായ നാല് പുരുഷന്മാരെ സായുധസംഘം സുരക്ഷാസേനയ്ക്കു കൈമാറുകയായിരുന്നു. ഏതാനും സ്ത്രീകളെയും മോചിപ്പിച്ചു.
വിവിധ സംഘടനകളുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് ഇന്നലെ മാത്രം 28 പേരെ മോചിപ്പിച്ചു. മുഴുവൻ ആളുകളെയും സുരക്ഷിതമായി മോചിപ്പിക്കണമെന്ന് സംഘടകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം തീവ്രവാദികളുടെ വെടിയേറ്റു തഡോ ബാപിസ്റ്റ് അംഗങ്ങളായ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മേഖലയിൽ സംഘർഷം ശക്തമായത്.
പ്രതിഷേധം ശക്തമായതിനൊപ്പം പല ഗ്രാമങ്ങളിലും സംഘർഷം രൂക്ഷമായി. ഇതോടെയാണ് വിവിധ ഗോത്രവിഭാഗക്കാർ എതിർ വിഭാഗങ്ങളെ ബന്ദികളാക്കിയത്.