ന്യൂഡൽഹി: മദ്യനയക്കേസിൽ കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരെയും കോടതി കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഡൽഹിയിൽ മെഗാറാലിക്കൊരുങ്ങി എഎപി. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ പാർട്ടി വൻ റാലി സംഘടിപ്പിക്കും. ജനങ്ങളുടെ അനുഗ്രഹം തേടൽ എന്ന പേരിലാണ് എഎപി മെഗാറാലി സംഘടിപ്പിക്കുന്നത്. ജാഥയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട 10,000 ബസ് മാർഷലുകൾ, ശുചിത്വ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും യൂണിഫോം ധരിച്ച് റാലിയിൽ അണിനിരക്കും. ഇവർക്കായി കെജ്രിവാൾ മുൻപന്തിയിൽ നിന്ന് പോരാടുമെന്ന് പാർട്ടി അറിയിച്ചു.
കോടതി വിധിയിലൂടെ തന്റെ സത്യസന്ധത തെളിയിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട കെജ്രിവാൾ ഇനി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വരാനിരിക്കുന്ന നിയമസഭാ തിതെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹം പര്യടനം നടത്തും. കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്രിവാൾ പ്രതികരിച്ചത്. "ഞാൻ അഴിമതിക്കാരനല്ല, കടുത്ത സത്യസന്ധനാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വെല്ലുവിളിച്ചു. ബിജെപി പത്ത് സീറ്റിലധികം നേടിയാൽ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിധിക്ക് പിന്നാലെ 'സത്യം ജയിച്ചു' എന്ന സന്ദേശവുമായി ഡൽഹിയിലെ ഓരോ വീടുകളിലും പ്രചാരണം നടത്താനും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യോഗങ്ങൾ നടത്താനും പാർട്ടി തീരുമാനിച്ചു.മദ്യനയക്കേസിൽ കെജ്രിവാളിനും സിസോദിയയ്ക്കുമെതിരെ വ്യക്തമായ തെളിവുകളില്ലെന്നും കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് കെട്ടിച്ചമച്ചതെന്നും നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ഡൽഹിയിലെ സിബിഐ കോടതിയുടേതായിരുന്നു നടപടി.