കോൽക്കത്ത: 1977 മുതല്‍ ഇടവേളയില്ലാതെ 23 വര്‍ഷവും 137 ദിവസവും പശ്ചിമബംഗാളിന്റെ അമരക്കാരനായിരുന്നു സമുന്നത സിപിഎം നേതാവ് ജ്യോതി ബസു. 2001 മുതല്‍ പത്തു വര്‍ഷവും 195 ദിവസവും ചെങ്കൊടിക്കീഴില്‍ ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളിന്റെ അമരക്കാരനായി.
34 കൊല്ലത്തെ കമ്യൂണിസ്റ്റ് തുടര്‍ഭരണത്തിനുശേഷം 2011ല്‍ സിപിഎമ്മിനു ബംഗാളില്‍ ഭരണം നഷ്ടമായി. മിന്നല്‍പ്പിണര്‍ പോലെ മുന്നേറി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഭരണം പിടിച്ച് മുഖ്യമന്ത്രിയായി.
ബിജെപിക്കു കടന്നേറാനിടം കൊടുക്കാതെ ഒന്നര പതിറ്റാണ്ടായി വംഗനാട്ടില്‍ ദീദിയുടെ തുടര്‍ഭരണമാണ്. 294 അസംബ്ലി സീറ്റുകളുള്ള ബംഗാളില്‍ 2006 തെരഞ്ഞെടുപ്പില്‍ 212 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.
176 സീറ്റുകളില്‍ വിജയിച്ച് ബുദ്ധദേവ് ഭട്ടാചാര്യ അധികാരത്തിലെത്തി. അതിനുശേഷമാണ് തൃണമൂണിലിന്റെ അതിവേഗവളര്ച്ചയും സിപിഎമ്മിന്റെ പതനവും തുടങ്ങിയത്. 2011ല്‍ 213 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന് 40 സീറ്റുകളെ ലഭിച്ചുള്ളൂ. അത്തവണ സിപിഎം ശക്തികേന്ദ്രമായ ജാദവ്പുര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ബുദ്ധദേവിനും കാലിടറി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മനീഷ് ഗുപ്ത 16,684 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബുദ്ധദേവ് എന്ന അതികായനെ പരാജയപ്പെടുത്തി. 227 സീറ്റുകളില്‍ വിജയിച്ച് തൃണമൂല്‍ ബംഗാള്‍ ഭരണം പിടിച്ചു. 2016ല്‍ സിപിഎമ്മിന്റെ അംഗസംഖ്യ 26ലേക്ക് ചെറുതായി.
മുന്വൈരികളായ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിട്ടും 2021ല്‍ ഒരു സീറ്റില്‍പോലും വിജയിക്കാന്‍ സിപിഎമ്മിനു സാധിച്ചില്ല. ലോക്സഭയിലെ പ്രാതിനിധ്യവും ഇങ്ങനെതന്നെ. സിപിഎം മാത്രമല്ല ബംഗാള്‍ ഇടതുസഖ്യത്തിലെ സിപിഐയും ഫോര്‍വേര്‍ഡ് ബ്ലോക്കും സിപിഐ-എംഎല്ലും ആര്എസ്പിയുമൊക്കെ വിലാസമില്ലാത്ത പാര്‍ട്ടികളായി.
ബിജെപിയാണ് ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി. ചരിത്രത്തില്‍ ആദ്യമായി നിയമസഭയ്ക്കു പുറത്തുനില്‍ക്കേണ്ടിവന്ന ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അഭിമാനപ്പോരാട്ടത്തിലാണ്. ബിജെപിക്ക് ഒരു മുഴം മുന്നേ ദീദി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
Tags : Bengal CPM loses Bengal Assembly Election CPI(M)