കോല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ കുത്തക അവസാനിപ്പിച്ച് ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബംഗാളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ആകെ 294 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 190 ഇടത്തും ബിജെപിക്കാണ് മുൻതൂക്കം.
തൃണമൂല്‍ കോണ്‍ഗ്രസിന് 98 ഇടത്ത് മാത്രമാണ് ലീഡുള്ളത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് നില ഉയര്‍ത്തുകയായിരുന്നു. സിപിഎമ്മിന് ഒരു സീറ്റിൽ ലീഡുണ്ട്.
സംസ്ഥാനത്ത് ഏറ്റവും താരതിളക്കമുള്ള മണ്ഡലമായ ഭബാനിപൂരില്‍ ആദ്യഘട്ടം പിന്നിലേക്ക് പോയെങ്കിലും പിന്നീട് മുഖ്യമന്ത്രി മമത ബാനര്‍ജി ലീഡ് തിരിച്ചുപിടിച്ചു. പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരിയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി.
ബംഗാളിൽ ആദ്യമായി അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തന്ത്രങ്ങളെല്ലാം ഫലം കണ്ടെന്ന് വ്യക്തമാക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ 15 വർഷം നീണ്ട മമത യുഗത്തിന് ഇതോടെ അവസാനമാകും.
അതേസമയം 89 ലക്ഷം വോട്ടർമാരെ എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും മമതാ ബാനർജിയും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ വോട്ടർമാരുടെ അഭാവം തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Tags : bengal election tmc