ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റ സമയത്ത് സൈന്യത്തെ സർക്കാർ കൈവിട്ടു എന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. അതിർത്തിയിൽ അതിലോലമായ സാഹചര്യം നിലനിന്നിരുന്നപ്പോൾ ചൈനീസ് സൈനികർക്ക് നേരെ വെടിയുതിർക്കാൻ തനിക്ക് പൂർണ അധികാരവും സർക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ സർക്കാരിനെ വിമർശിച്ചിരുന്നു. പാങ്ങോങ് തടാകത്തിന് തെക്ക് റെച്ചിൻ ലാ ചുരത്തിൽ ചൈനീസ് ടാങ്കുകൾ ഇന്ത്യൻ പോസ്റ്റുകൾക്ക് സമീപം എത്തിയപ്പോൾ എന്ത് നിലപാട് സ്വീകരിക്കണം എന്ന സൈന്യത്തിന്റെ ചോദ്യത്തിന്, "ഉചിതമെന്ന് തോന്നുന്നത് ചെയ്യൂ"
(ജോ ഉചിത് സംഝോ വോ കരോ) എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി എന്നായിരുന്നു രാഹുലിന്റെ വാദം. ഇത് സൈന്യത്തെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി കൈവിടുന്നതിന് തുല്യമാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകളെ താൻ വ്യാഖ്യാനിക്കുന്നത് മറ്റൊരു രീതിയിലാണെന്ന് നരവനെ പറഞ്ഞു.
ഗ്രൗണ്ട് റിയാലിറ്റി അറിയാവുന്ന സൈനിക നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാൻ സർക്കാർ നൽകിയ പൂർണ സ്വാതന്ത്ര്യമായാണ് അതിനെ കാണേണ്ടത്. ഇത് സൈന്യത്തിന് മേൽ സർക്കാരിനുള്ള ആത്മവിശ്വാസമാണ് കാട്ടുന്നതെന്നും നരവനെ പറഞ്ഞു. വെടിയുതിർക്കാൻ പ്രത്യേക ഉത്തരവിന്റെ ആവശ്യം സൈന്യത്തിനില്ല. തങ്ങളുടെയും താവളങ്ങളുടെയും സുരക്ഷ അപകടത്തിലാണെന്ന് കണ്ടാൽ വെടിയുതിർക്കാൻ സൈനികർക്ക് എപ്പോഴും അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Naravane Latest News