ന്യൂഡൽഹി: വലിയ പ്രതിഷേധങ്ങൾക്കിടയിലും വിവാദമായ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബിൽ ഇന്നു പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷം എതിർത്താലും ശബ്ദവോട്ടോടെ ബിൽ പാസാക്കാൻ സർക്കാരിനു സാധിക്കും. പ്രതിപക്ഷവും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയും (സിബിസിഐ) മതാധ്യക്ഷന്മാരും ആവശ്യപ്പെട്ടതു പ്രകാരം ബിൽ പാർലമെന്ററി സമിതിക്കു വിടണോയെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നു രാവിലെ അന്തിമ തീരുമാനമെടുക്കും.
ബിൽ ഇന്നുതന്നെ പാസാക്കാനാണ് സർക്കാരിന്റെ നേരത്തേയുള്ള തീരുമാനം. ബില്ലിന്മേൽ മറ്റാരുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ഇന്നലെ വ്യക്തമാക്കി.
എഫ്സിആർഎ ബിൽ പാസാക്കുന്നത് ശക്തമായി എതിർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷയിൽ ഇന്നു രാവിലെ ചേരുന്ന ഇന്ത്യാ മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും.
ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കെ.സി. വേണുഗോപാൽ ദീപികയോട് പറഞ്ഞു. പാർലമെന്റിനു പുറത്ത് രാവിലെ 10.30ന് എംപിമാർ ധർണ നടത്തും.
മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്ത്യ മുന്നണി എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തിരക്ക് മാറ്റിവച്ച് ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിൽനിന്നുള്ള എംപിമാർ ഇന്നു രാവിലെ പാർലമെന്റിലെത്തും.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.
Tags : Concerns ignored FCRA Bill Parliament