ന്യൂഡൽഹി: ഏപ്രിൽ 16,17,18 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് കോണ്ഗ്രസ്.
പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുകയാണ് ലക്ഷ്യമെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി. വനിതാ സംവരണ ബിൽ നടപ്പാക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചത്.
പാർലമെന്റിലെയും നിയമസഭകളിലെയും മണ്ഡല പുനർനിർണയം സംബന്ധിച്ച ഭരണഘടനാ ഭേദഗതി ധൃതിയിൽ നടത്തേണ്ട കാര്യമല്ല. തിരക്കിട്ട് ഭേദഗതി വരുത്തിയാൽ തമിഴ്നാടും കേരളവും പോലുള്ള സംസ്ഥാനങ്ങൾക്ക് അത് ദോഷകരമാകുമെന്നും കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് കോണ്ഗ്രസിന്റെ ആരോപണം.
വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച് കോണ്ഗ്രസ് പാർട്ടിയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തെഴുതിയിരുന്നതായി കോണ്ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ ഓരോ പാർട്ടിയുടെയും യോഗം വെവ്വേറെ വിളിക്കുന്നതിനുപകരം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായശേഷം ഏപ്രിൽ 29ന് സർവകക്ഷി യോഗം വിളിക്കണമെന്ന കോണ്ഗ്രസ് അധ്യക്ഷന്റെ നിർദേശം സർക്കാർ അംഗീകരിച്ചില്ല. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മറ്റ് പാർട്ടി നേതാക്കളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക സമ്മേളനം വിളിക്കാനുള്ള തീരുമാനവുമായി സർക്കാർ ഏകപക്ഷീയമായും സ്വേഛാപരമായും മുന്നോട്ടുപോയെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
വനിതാ സംവരണ ബിൽ 2023ൽതന്നെ പാസാക്കിയപ്പോൾ തൊട്ടടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പ് മുതൽ സംവരണം നടപ്പാക്കാൻ കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ 30 മാസത്തോളം ഉറക്കം നടിച്ച ബിജെപി സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇരട്ടലാഭം കൊയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്. ഈ സഹചര്യത്തിൽ നേതാക്കൾ ഉൾപ്പെടെ തെരഞ്ഞെടുപ്പു തിരക്കിലായതിനാൽ വളരെ പ്രാധാന്യമുള്ള ബില്ലുകൾ തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റ് പരിഗണിക്കണമെന്നാണ് കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
പെരുമാറ്റച്ചട്ട ലംഘനം
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്നാട്
എന്നീ സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ
ഈ സമ്മേളനം ലക്ഷ്യമിടുന്നുവെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
മണ്ഡല പുനർനിർണയ ആശങ്കകൾ
വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയാണ് സർക്കാർ ലക്ഷ്യം. എന്നാൽ, ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും (പ്രത്യേകിച്ച് കേരളം, തമിഴ്നാട്) വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുന്നത് അനീതിയാണെന്നാണ് ഇവരുടെ നിലപാട്.
Tags : Congress special session Parliament violation conduct