ബംഗളൂരു: താനും ഡി.കെ. ശിവകുമാറും തമ്മിൽ പാലും തേനും പോലുള്ള ബന്ധമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നും സിദ്ധരാമയ്യ അറിയിച്ചു.
പ്രതിപക്ഷനേതാക്കളാണ് തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ബന്ധത്തെ ഇത്തരം ആരോപണങ്ങൾ ബാധിക്കില്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ മറ്റ് ജോലികളൊന്നുമില്ലാത്ത പ്രതിപക്ഷ നേതാക്കൾ തനിക്കും ശിവകുമാറിനും ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കർണാടക മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം ഡി.കെ. ശിവകുമാറിന്റെ ഫോൺ ചോർത്താൻ ഉത്തരവിട്ടെന്ന ആരോപണത്തിലും സിദ്ധരാമയ്യ പ്രതികരിച്ചു. അസ്വസ്ഥരായവരുടെ നിരാശജനകമായ പ്രസ്താവനകൾ മാത്രമാണിതെന്നായിരുന്നു സിദ്ധരാമയ്യ പ്രതികരണം.
എച്ച്.ഡി. കുമാരസ്വാമിയും ആർ. അശോകയുമാണ് ആരോപണവുമായി രംഗത്ത് വന്നിരുന്നത്. ഭരണം അട്ടിമറിക്കാനായി ബിജെപിയും ജെഡിഎസും ശിവകുമാറിനെ വലയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ പ്രതിപക്ഷത്തിന്റെ പകൽ കിനാവ് ഫലിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Tags : Siddaramaiah dk shivakumar karnataka congress