ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ഉൾപ്പെട്ട 9400 അക്കൗണ്ടുകൾ ഈ വർഷം ജനുവരി മുതൽ വാട്സാപ് നീക്കം ചെയ്തിട്ടുണ്ടെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്തു വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ വിശദീകരിക്കവേയാണു തട്ടിപ്പ് നടത്തിയ അക്കൗണ്ടുകൾ വാട്സാപ് നീക്കം ചെയ്ത വിവരം കേന്ദ്രം കോടതിയെ അറിയിച്ചത്.
സൈബർ തട്ടിപ്പുകളുടെ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ ടെലികോം റെഗുലേറ്റർമാർ, സേവനദാതാക്കൾ, റിസർവ് ബാങ്ക്, സാങ്കേതികരംഗത്തെ ഭീമന്മാർ, സിബിഐ എന്നിവരുമായി സഹകരിച്ചു വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയിലൂടെ കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ ജനുവരി മുതലുള്ള 12 ആഴ്ചയ്ക്കിടെ വാട്സാപ് സൈബർ തട്ടിപ്പുകൾക്കെതിരേ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസ്, സിബിഐ തുടങ്ങിയ പേരുകൾ ഉപയോഗിച്ചും ഇവരുടെ ഔദ്യോഗിക ലോഗോകൾ പ്രൊഫൈൽ ചിത്രങ്ങളായും ഉപയോഗിച്ചാണു തട്ടിപ്പ് നടത്തുന്നതെന്നാണ് വാട്സാപ് കണ്ടെത്തിയിട്ടുള്ളത്.
ഇതിനെ പ്രതിരോധിക്കാൻ ലോഗോ പൊരുത്തുന്നപ്പെടുന്നതാണോ എന്നു കണ്ടെത്തുന്നതിനുള്ള സംവിധാനവും തട്ടിപ്പുകാരുടെ പ്രവർത്തനരീതി കണ്ടെത്താൻ സഹായിക്കുന്ന വലിയൊരു ലാംഗ്വേജ് മോഡലും വാട്സാപ് വികസിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയാൻ കേന്ദ്രം പുതിയ നിർദേശങ്ങൾ കോടതിയെ അറിയിച്ചു.
Tags : Digital arrest scam WhatsApp removed accounts