ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് മന്ത്രിസഭയിലെ പ്രമുഖർ കൂട്ടത്തോടെ പരാജയപ്പെട്ടു. മത്സരിച്ച 32 മന്ത്രിമാരിൽ 15 പേർക്കും തങ്ങളുടെ സീറ്റുകൾ നിലനിർത്താനായില്ല. തമിഴക വെട്രി കഴകം നടത്തിയ വൻ മുന്നേറ്റമാണ് ഡിഎംകെ മന്ത്രിമാരുടെ പതനത്തിന് കാരണമായത്.
പരാജയപ്പെട്ട പ്രമുഖ മന്ത്രിമാർ:
ദുരൈമുരുകൻ (കാട്പാടി): ഡിഎംകെ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ദുരൈമുരുകൻ ടിവികെയുടെ ഡോ. എം. സുധാകറിനോട് 7,309 വോട്ടുകൾക്ക് പരാജയപ്പെട്ടു.
പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ (മധുര സെൻട്രൽ): ഐടി മന്ത്രിയായിരുന്ന ഇദ്ദേഹം 19,128 വോട്ടുകൾക്ക് ടിവികെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
മാ. സുബ്രഹ്മണ്യൻ (സൈദാപ്പേട്ട്): ആരോഗ്യ മന്ത്രിയായിരുന്ന മാ. സുബ്രഹ്മണ്യൻ 28,514 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
അൻബിൽ മഹേഷ് പൊയ്യാമൊഴി (തിരുവെറുമ്പൂർ): വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇദ്ദേഹം 8,705 വോട്ടുകൾക്ക് പരാജയം രുചിച്ചു.
എസ്.എം. നാസർ (ആവഡി): മന്ത്രിമാരിൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത് ഇദ്ദേഹമാണ്. 74,829 വോട്ടുകൾക്കാണ് ടിവികെ സ്ഥാനാർത്ഥി ഇദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
ടി.ആർ.ബി. രാജ (മന്നാർഗുഡി): വ്യവസായ മന്ത്രിയായിരുന്ന ഇദ്ദേഹം 1,566 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിന് എഎംഎംകെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
Tags : Vijay Stalin DMK Latest News