ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. "കോടതിയെ വെല്ലുവിളിക്കാൻ ധൈര്യപ്പെടരുത്" എന്ന് സുപ്രീം കോടതി ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിന് മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സർക്കാർ കാണിക്കുന്ന കാലതാമസവും തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഭിന്നതയുമാണ് കോടതിയെ ചൊടിപ്പിച്ചത്. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ബംഗാളിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്നും ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതിയുടെ ഇടപെടൽ. പട്ടികയിലെ തെറ്റുകൾ നീക്കി കുറ്റമറ്റതാക്കുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.
വോട്ടർ പട്ടിക പുതുക്കുന്നതിന്റെ മറവിൽ യഥാർത്ഥ വോട്ടർമാരെ പുറത്താക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി വെല്ലുവിളികൾ ഉയർത്തുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ ഇടപെടാനാണ് ശ്രമമെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ കൃത്യമായ വോട്ടർ പട്ടിക നിശ്ചിത സമയത്തിനുള്ളിൽ തയ്യാറാക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
Tags : Banerjee Supremecourt