ന്യൂഡൽഹി: പതിവുപോലെ സർവം നാടകീയത. നിയമസഭാ സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങളും മണിക്കൂറുകളും വൈകിയതോടെ ആകംക്ഷയും ആശങ്കയും ആശയക്കുഴപ്പവും മാത്രമല്ല, കോണ്‍ഗ്രസിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി. ഇന്നലെ രാത്രി വരെ അനിശ്ചിതത്വം തുടർന്നതോടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുപോലെ സങ്കടത്തിലും രോഷത്തിലുമായി.
കണ്ണൂരിൽ മത്സരിക്കുമെന്ന മുതിർന്ന നേതാവ് കെ. സുധാകരന്റെ ശാഠ്യത്തിനു വഴങ്ങിയാലും വഴങ്ങിയില്ലെങ്കിലും പ്രശ്നമെന്നതായിരുന്നു സ്ഥിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കാമെന്നു രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉറപ്പു നൽകിയിരുന്നുവെന്നും പാലിക്കണമെന്നുമാണു സുധാകരൻ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗവും കെപിസിസി മുൻ അധ്യക്ഷനുമായ സുധാകരനു പുറമെ യുഡിഎഫ് കണ്‍വീനറായ അടൂർ പ്രകാശിന്റെ നിലപാടും ഹൈക്കമാൻഡിനെ വെട്ടിലാക്കി. സുധാകരന് പ്രത്യേക ഇളവു നൽകിയാൽ തനിക്കും വേണമെന്നതായിരുന്നു പ്രകാശിന്റെ ശാഠ്യം.
► സ്ഥാനാർഥി പ്രഖ്യാപനം നീണ്ടത് സുധാകരന്റെ ഭീഷണിമൂലം
സ്ഥാനാർഥിത്വം നിഷേധിച്ചാൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സുധാകരന്റെ ഭീഷണിയാണു മുഖ്യമായും കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നീട്ടിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള വടക്കൻ ജില്ലകളിലെ സ്ഥാനാർഥികളെയും ബാധിക്കുമോയെന്ന ഭയപ്പാടിലാണു നേതൃത്വം. സുധാകരനും പ്രകാശും സിറ്റിംഗ് എംപിമാരും മുൻ മന്ത്രിമാരും മുതിർന്ന നേതാക്കളുമാണെന്നത് എഐസിസി നേതൃത്വത്തെ വല്ലാതെ കുഴപ്പിച്ചു. കണ്ണൂരിൽ സുധാകരന്റെയും കോന്നിയിൽ പ്രകാശിന്റെയും നോമിനികൾക്ക് സീറ്റു നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി വിസമ്മതിച്ചതും ഇരുവരെയും ക്ഷോഭിപ്പിച്ചു.
കോണ്‍ഗ്രസ് എടുത്ത 95 സീറ്റുകളിൽ 40 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഏറെ വൈകിയതു നേതാക്കളിൽ മാത്രമല്ല, വോട്ടർമാർക്കിടയിലും അതൃപ്തിക്കു കാരണമായി. 55 സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പടലപിണക്കങ്ങളും സ്ഥാനാർഥിത്വത്തിനുള്ള വടംവലികളും കോണ്‍ഗ്രസിനു പുതുമയുള്ളതല്ലെങ്കിലും, ഇത്തവണത്തെ കൈവിട്ട കളികൾ പാർട്ടിയെ നാണക്കേടിലും പ്രതിരോധത്തിലുമാക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു വീരവാദം മുഴക്കിയ നേതാക്കളും വെട്ടിലായി.
► എംപിമാരുടെ കാര്യത്തിൽ പാർട്ടിക്കു ക്ഷീണം
എംപിമാർ മത്സരിക്കേണ്ടതില്ലെന്നു തീരുമാനമെടുത്ത എഐസിസി, കെപിസിസി നേതൃത്വങ്ങൾക്കും ഇക്കാര്യത്തിൽ പുനരാലോചന വേണ്ടിവന്നതു പാർട്ടിയുടെ നേതൃത്വത്തിനും ക്ഷീണമായി. അതിലേറെ, ആദ്യഘട്ടത്തിൽ ഒരു പേരിലേക്കെത്തിയ ചില മണ്ഡലങ്ങളിൽ പിന്നീട് അഴിച്ചുപണി നടത്തേണ്ടി വന്നതും പാർട്ടി ചട്ടക്കൂടിന്റെ ദൗർബല്യം തുറന്നുകാട്ടി. ചില മണ്ഡലങ്ങളുടെയും സ്ഥാനാർഥികളുടെയും കാര്യത്തിൽ പൊതുതീരുമാനങ്ങളും മാനദണ്ഡങ്ങളും ജയസാധ്യതപോലും മറികടക്കേണ്ടി വന്നു.
ഏറ്റവും മുതിർന്ന നേതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും താത്പര്യങ്ങളും ഏറ്റുമുട്ടലുകളും മറ്റൊരു തലവേദനയായി.
ഇടുക്കിയിൽ ആദ്യവും പിന്നീടു പൂഞ്ഞാറിലും സീറ്റ് ലഭിച്ചുവെന്നു കരുതിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് ഒരിടത്തും സീറ്റ് നൽകാനായില്ല. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചു പദവി രാജിവയ്ക്കാനൊരുങ്ങിയ അലോഷ്യസിനെ പിന്നീടു പിന്തിരിപ്പിക്കാനായെന്നതു മാത്രമാണ് ആശ്വാസം. ഏറ്റുമാനൂർ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്ന മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കൻ അവസാനം തഴയപ്പെട്ടതിൽ അദ്ദേഹവും അതൃപ്തി മറച്ചുവച്ചില്ല. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിൽ ഉറപ്പിച്ചതാണു വാഴയ്ക്കനെ തഴയാൻ കാരണം.
കാഞ്ഞിരപ്പള്ളിയിൽ ആദ്യം പരിഗണിച്ച സുരേഷിനു പകരം പ്രഫ. റോണി കെ. ബേബിയെയും പൂഞ്ഞാറിൽ അഡ്വ. സജിയെയും സ്ഥാനാർഥിയാക്കി. കോന്നിയിൽ അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററിനെ തള്ളി സതീഷ് കൊച്ചുപറന്പിലിനെയാണ് സ്ഥാനാർഥിയാക്കിയത്. കണ്ണൂരിൽ ടി.ഒ. മോഹനന് സീറ്റു നൽകിയതിലും കെ. സുധാകരൻ രോഷത്തിലാണ്.
ഇടുക്കിയിൽ റോയി കെ. പൗലോസിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനു തൊട്ടുപിന്നാലെ ജോയി വെട്ടിക്കുഴിക്കു വേണ്ടി പ്രബല വിഭാഗങ്ങൾ രംഗത്തെത്തിയതും തലവേദനയാണ്.
ജോയിക്കും അലോഷ്യസിനും ഒരുപോലെ സീറ്റു നിഷേധിക്കുന്നതു ജില്ലയിൽ തിരിച്ചടിയാകുമെന്ന ഭയം ഇനിയുള്ള ദിവസങ്ങളിൽ മറികടക്കാനാകുമെന്നാണു കണക്കുകൂട്ടൽ. പെരുന്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തള്ളാനെടുത്ത തീരുമാനം ഇന്നലെ വൈകുന്നേരവും തിരുത്തിയില്ല. മനോജ് മൂത്തേടനായിരുന്നു തുടക്കം മുതൽ മുൻതൂക്കം. ചടയമംഗലം സീറ്റിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖനെ സ്ഥാനാർഥിയാക്കുന്നതിനെ ഒരു വിഭാഗം എതിർത്തു.
Tags : Excitement concern Congress Second Phase Candidate list Kerala Assembly election Niyama sabha election