ന്യൂഡൽഹി: മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പരാതിയുമായി അസം ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാണ്ഡ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയെ മറികടന്ന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന 'ഷോർട്ട് കട്ട്' രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിപിഐ നേതാവ് ആനി രാജ, അസമിലെ പ്രമുഖ പണ്ഡിതൻ ഡോ. ഹിരേൻ ഗോഹെയ്ൻ എന്നിവരാണ് ഹർജി നൽകിയത്.
അസം മുഖ്യമന്ത്രി സ്ഥിരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നയാളാണെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ രാജ്യത്തെ മുഴുവൻ ബാധിക്കുന്നതാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു.
അസം മുഖ്യമന്ത്രിയായതിനാൽ അവിടുത്തെ പൊലീസോ അന്വേഷണ ഏജൻസികളോ നടപടിയെടുക്കില്ലെന്നും അതിനാൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ ഫലപ്രദമായ തീരുമാനമെടുക്കാൻ കഴിയുമെന്നും ഹൈക്കോടതിയെ മറികടന്നുള്ള ഹർജികൾ കീഴ്വഴക്കങ്ങളെ തകർക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.