ന്യൂഡൽഹി: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.
വിദേശ ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ അനുവാദം നൽകുന്നതാണു ബില്ല്. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിലായിരിക്കും ഇത്തരത്തിൽ ആസ്തികൾ ഏറ്റെടുക്കുക.
ഏറ്റെടുക്കുന്ന ആസ്തികൾ സർക്കാരിനു വിൽക്കാനോ സർക്കാർ സ്ഥാപനങ്ങൾക്കു കൈമാറ്റം ചെയ്യാനോ സാധിക്കും. എന്നാൽ ലൈസൻസ് ശരിയാക്കുന്നതിനുള്ള സമയപരിധി ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാരിന് പിന്നീട് ഇതു കൂട്ടിച്ചേർക്കാനുള്ള അനുവാദം ബില്ലിൽ നൽകിയിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന ഒരു അഥോറിറ്റിക്കാണ് ഇതുസംബന്ധിച്ച അധികാരം കൈമാറുന്നത്.
ഈ അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരമുണ്ടാകും. കേന്ദ്രസർക്കാരിന്റെ പൊതുവായ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും അഥോറിറ്റി പ്രവർത്തിക്കുക. അഥോറിറ്റിയുടെ ഉത്തരവിനെതിരേ പരാതിക്കാർക്ക് 90 ദിവസത്തിനുള്ളിൽ അതത് സ്ഥാപനം സ്ഥിതിചെയ്യുന്ന പരിധിയിലെ ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാം.
ആരാധനാലയങ്ങൾ ഏറ്റെടുക്കാനും അനുമതി
ഏറ്റെടുക്കുന്ന ആസ്തികളിൽ ആരാധനാലയങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്താതെ സർക്കാർ നിശ്ചയിക്കുന്ന സ്ഥാപനത്തിനോ വ്യക്തിക്കോ കൈകാര്യം ചെയ്യാൻ നൽകാം. പിന്നീട് നിശ്ചിത സമയത്തിൽ ലൈസൻസ് ലഭിച്ചാൽ തിരികെ കിട്ടും.
വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ സുതാര്യത ഉറപ്പാക്കാനും ശരിയായ വിനിയോഗം നടപ്പാക്കാനുമാണ് ഭേദഗതി വരുത്തുന്നതെന്നു വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു.
ഇതിനുപുറമെ എഫ്സിആർഎ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്നു ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കും. എന്നാൽ നിലവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലിൽ ഈ സമയപരിധി വ്യക്തമാക്കിയിട്ടില്ല. പിന്നീട് കൂട്ടിച്ചേർക്കുന്ന തരത്തിലാണിത് അവതരിപ്പിച്ചിരിക്കുന്നത്.
റദ്ദാക്കിയ എഫ്സിആർഎ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ സറണ്ടർ ചെയ്യുകയോ ചെയ്താൽ മാത്രം വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ച സ്വത്തുക്കൾ താത്കാലികമായി സർക്കാരിന് ഏറ്റെടുക്കാമെന്ന നിയമത്തിനാണ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവരുന്നത്.
ലൈസൻസ് പുതുക്കാത്തതിന്റെയോ റദ്ദാക്കിയതിന്റെയോ പേരിൽ നേരത്തേ താത്കാലികമായി ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെയും ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ സാധിക്കും.
ഏറ്റെടുത്ത ആസ്തികൾ വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു മാറ്റും. നിലവിലെ ലൈസൻസ് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ അനുമതിയില്ലാതെ ആ ആസ്തി കൈകാര്യം ചെയ്യാൻ സാധിക്കില്ല. കൂടാതെ എഫ്സിആർഎ നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും പുതിയ ഭേദഗതിയിൽ പറയുന്നു.
Tags : FCRA Bill Lok Sabha introduced Parliament