ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രതിപക്ഷ എംപിമാരുടെ കടുത്ത മുദ്രാവാക്യം വിളികൾക്കിടയിലാണ് മന്ത്രി സഭയെ അഭിസംബോധന ചെയ്തത്.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. ഫെബ്രുവരി 20-ന് തന്നെ ഗവൺമെന്റ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ സംഘർഷത്തിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സംഘർഷം ലഘൂകരിക്കുന്നതിന് ചർച്ചകളും നയതന്ത്രപരമായ നീക്കങ്ങളും മാത്രമാണ് പോം വഴിയെന്നും ജയ്ശങ്കർ പറഞ്ഞു.
പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്നുണ്ട്. സ്ഥിതിഗതികൾ നേരിടാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശകാര്യമന്ത്രി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. രാജ്യത്തിന്റെ ഊർജ സുരക്ഷയെക്കുറിച്ചും പ്രവാസികളുടെ സുരക്ഷയെക്കുറിച്ചും പ്രസ്താവനയല്ല മറിച്ച് സഭയിൽ വിശദമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.