ന്യൂഡൽഹി: ലോക്സഭാ അംഗസംഖ്യ നിലവിലുള്ള 543ൽ നിന്ന് 850 ആയി ഉയർത്തുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെയും മണ്ഡല പുനർനിർണയത്തിനുള്ള ഭേദഗതി ബില്ലിന്റെയും പകർപ്പ് എംപിമാർക്ക് കൈമാറി. 16 മുതൽ മൂന്ന് ദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.
പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 പേരെയും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 പേരെയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കാം. നിലവിലെ നിയമമനുസരിച്ച് 2026ന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം മാത്രമേ മണ്ഡല പുനർനിർണയം നടത്താൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ, ആർട്ടിക്കിൾ 82ൽ ഭേദഗതി വരുത്തുന്നതോടെ പുതിയ സെൻസസിനായി കാത്തുനിൽക്കാതെ തന്നെ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താൻ കേന്ദ്ര സർക്കാരിനു സാധിക്കും.
മണ്ഡല പുനർനിർണയത്തിനായുള്ള "ഡീലിമിറ്റേഷൻ ബിൽ 2026’ പ്രകാരം സുപ്രീംകോടതി മുൻ ജഡ്ജിയോ നിലവിലെ ജഡ്ജിയോ അധ്യക്ഷനായ മണ്ഡല പുനർനിർണയ കമ്മീഷനെ കേന്ദ്രത്തിന് ഔദ്യോഗിക വിജ്ഞാപനത്തിലൂടെ രൂപീകരിക്കാം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ബന്ധപ്പെട്ട സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഇതിൽ അംഗങ്ങളായിരിക്കും. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും അഞ്ച് എംപിമാരും അഞ്ച് എംഎൽഎമാരും ഉൾപ്പെടുന്ന സംഘത്തെ സഹായികളായി ഉൾപ്പെടുത്താൻ സാധിക്കും.
എന്നാൽ, ഇവർക്ക് ഡീലിമിറ്റേഷൻ കമ്മീഷന്റെ ഏതൊരു തീരുമാനത്തിലും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കില്ല. മണ്ഡല പുനർനിർണയ കമ്മീഷൻ എടുക്കുന്ന തീരുമാനങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ അവയ്ക്ക് നിയമസാധുത ഉണ്ടായിരിക്കും.
പിന്നീട് ഒരു കോടതിയിലും അതിനെ ചോദ്യംചെയ്യാൻ കഴിയില്ല. എങ്കിലും, നിലവിലുള്ള സർക്കാരുകൾ പിരിച്ചുവിടുന്നതുവരെ പ്രതിനിധികളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും ഉപതെരഞ്ഞെടുപ്പുകൾ പഴയ രീതിയിൽത്തന്നെ തുടരുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലും ഇതേ അനുപാതത്തിൽ വനിതാ സംവരണം ബാധകമാകും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകൾ മാറിവരുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.
ന്യൂഡൽഹി: ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകളിൽ 50 ശതമാനം വർധന കൊണ്ടുവരുന്നതടക്കം മണ്ഡല പുനർനിർണയ ബില്ലുകളെ പ്രതിപക്ഷം എതിർക്കും.
ഇന്ന് ഉച്ചയ്ക്ക് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ഇതുസംബ ന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള സർക്കാർ നീക്കമായാണ് ബില്ലുകളെ പ്രതിപക്ഷം കാണുന്നത്.
ഭരണഘടനാ ഭേദഗതി ലക്ഷ്യമിട്ടുള്ള ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അത് പ്രതിപക്ഷം കൂടി വിചാരിച്ചാൽ മാത്രമേ സാധിക്കൂ. വനിതാ സംവരണത്തെ അനുകൂലിക്കുന്ന പ്രതിപക്ഷം, 2026ലെ സെൻസസിനു ശേഷം മണ്ഡല പുനർനിർണയം നടത്തിയാൽ മതിയെന്നാണ് അഭിപ്രാ യപ്പെടുന്നത്.
കൂടാതെ വളരെ പ്രധാനപ്പെട്ട വിഷയത്തിൽ തീരുമാനം എടുക്കുന്നതിനു മുൻപ് സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്പോൾ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിൽ ധൃതിപിടിച്ച് കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ, ആംആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ മണ്ഡല പുനർനിർണയത്തിനെതിരേ ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്.
2011ലെ സെൻസസ് അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കാനുള്ള തീരുമാനത്തെ സമാജ്വാദി പാർട്ടിയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ വനിതാ സംവരണം മുൻനിർത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതിനായിരിക്കും ഭരണപക്ഷം ശ്രമിക്കുക.
Tags : Lok Sabha membership increase Bill Parliament Amendment