ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെ - സിപിഎം സീറ്റ് വിഭജന തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി നേരിട്ട് ഇടപെട്ടു. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്ന കടുംപിടിത്തത്തിനു മുന്നിൽ ഡിഎംകെ വഴങ്ങാത്ത സാഹചര്യത്തിലാണു ബേബിയുടെ അടിയന്തര ഇടപെടൽ.
കഴിഞ്ഞ തവണ സിപിഎം ആറു സീറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ അഞ്ച് സീറ്റുകളെ നൽകൂവെന്നാണ് ഡിഎംകെയുടെ നിലപാട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുവേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇതാണ് ചർച്ച വഴിമുട്ടിച്ചത്. തുടർന്ന് സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നു ഡിഎംകെ ആവശ്യപ്പെടുകയായിരുന്നു.
എംഡിഎംകെ അധ്യക്ഷൻ വൈകോ എം.എ.ബേബിയെ സന്ദർശിച്ചതും തർക്കം തീർക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും റിപ്പോർട്ടുണ്ട്. അഞ്ചു സീറ്റുകളിൽ സിപിഐയുമായി ധാരണയിലെത്തിയെന്നും അതിനാൽ സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.