ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.
സ്വകാര്യ അന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.
ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ക്രിമിനൽ പരാതിയിൽ കോടതിയുടെ കോഗ്നിസൻസ് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി നേരത്തെ തന്നെ അന്വേഷിച്ചുവരുന്നത്.
കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.
Tags : National Herald case Rahul Gandhi Sonia Gandhi ED Charge Sheet Court