പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ ലുത്ര സഹോദരന്മാർ അറസ്റ്റിൽ. തായ്ലൻഡിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
തീപിടിച്ച ഉടൻ ഗോവയില്‍ നിന്ന് തായ്ലൻഡിലേയ്ക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.
ഡിസംബര്‍ ആറിന് രാത്രി 11 ഓടെയാണ് പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്.
ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവര്‍ തായ്ലൻഡിസലേയ്ത്ത് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഇരുവരും ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.
തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : goa night club fire owners arrested thailand luthra brothers police interpol