രാഹുൽ ഗാന്ധി പാർലമെന്റിൽ സംസാരിക്കുന്നു.
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം. ലോക്സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ അമിത് ഷാ എവിടെയെന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു.
സഭാ നടപടികളുമായി സഹകരിക്കുമോയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ അമിത് ഷായോട് സഭയിലെത്താൻ ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സഭയുടെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കർ വ്യക്തമാക്കി. ബഹളം ശക്തമായതോടെ ലോക്സഭ നിർത്തിവച്ചു.
രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളങ്ങൾക്കിടയിലും നടപടികളുമായി മുന്നോട്ടുപോയ ചെയർമാനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വിഷയങ്ങളില്ലാത്ത പ്രതിപക്ഷം വെറുതെ ബഹളം വെച്ച് സമ്മേളനം ഉഴപ്പാൻ ശ്രമിക്കുകയാണെന്നും ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കി. സമരത്തിന് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്നാരോപിച്ച രാഹുൽ ഗാന്ധി ക്രൂരമർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടു.
യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നതും നിലത്തേക്ക് വലിച്ചിഴയ്ക്കുന്നതുമായ ദൃശങ്ങളാണ് പുറത്തുവന്നത്.വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും ഉയർന്ന തലത്തിലുള്ളതുമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ വിശദീകരണത്തിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ ഈ വിശദീകരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Tags : AmitShah Parliament LokSabha RajyaSabha ParliamentProtest OppositionProtest PoliceAction