സുപ്രീംകോടതി സമുച്ചയം
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കത്തിലുള്ള ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ച പ്രാർഥന നടത്തുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് ജെ.വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്കും മൂന്ന് മണിക്കും ഇടയിൽ പ്രാർഥന നടത്താൻ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ മധ്യപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു.
തർക്കഭൂമിയിൽ നിന്നും 1.3 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലമാണ് പ്രാർഥനയ്ക്കായി ധാർ ജില്ലാ ഭരണകൂടം നിശ്ചയിച്ചു നൽകിയിരുന്നത്. എന്നാൽ ഇത് വളരെ അകലെയാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം നൽകിയ ഹർജി പരിഗണിച്ചാണ് ദർഗ വളപ്പിൽ പ്രാർഥന നടത്താൻ അനുമതി നൽകിയത്. രണ്ടു വിഭാഗത്തിനും പരസ്പര സമ്മതത്തോടെ മറ്റൊരു സ്ഥലം കണ്ടെത്താനുള്ള സാധ്യത നിലനിർത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ ഇടക്കാല ഉത്തരവ്.
തർക്കത്തിലുള്ള ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കുകയും, ഇവിടെ വെള്ളിയാഴ്ചകളിൽ പ്രാർഥന നടത്താൻ മുസ്ലിംകൾക്ക് അനുമതി നൽകിയിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്ത മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Tags : SupremeCourt MadhyaPradesh DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash