വിൽമിംഗ്ടൺ: ഇന്ത്യൻ എജ്യുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വ്യക്തിപരമായി 1.07 ബില്യൻ ഡാളർ (ഏകദേശം 8,900 കോടി രൂപ) നൽകണമെന്ന് യുഎസിലെ ഡെലവെയർ പാപ്പരത്ത കോടതി (Bankruptcy Court) വിധിച്ചു.
1.2 ബില്യൺ ഡോളർ ടേം ലോണുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ബൈജു രവീന്ദ്രനെതിരെ കോടതി ഡിഫോൾട്ട് വിധി (Default Judgment) പുറപ്പെടുവിച്ചത്.
കോടതിയുടെ ഉത്തരവുകൾ ആവർത്തിച്ച് ലംഘിച്ചതിനും ഹാജരാകാനും ആവശ്യമായ രേഖകൾ സമർപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനും ആണ് ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടി സ്വീകരിച്ചത്.
കോടതിയുടെ കണ്ടെത്തലുകൾ പ്രകാരം, ബൈജൂസിന്റെ യുഎസ് ധനസഹായ ഉപസ്ഥാപനമായ ബൈജൂസ് ആൽഫയിൽ നിന്ന് പണം മാറ്റുന്നതിലും ഒളിപ്പിക്കുന്നതിലും രവീന്ദ്രൻ ഉത്തരവാദിയാണ്. 1.2 ബില്യൻ ഡോളർ ലോൺ കൈകാര്യം ചെയ്യാൻ രൂപീകരിച്ച ബൈജൂസ് ആൽഫയിൽ നിന്നാണ് പണം വകമാറ്റിയത്.
533 മില്യൻ ഡോളർ തുക മിയാമിയിലെ ഒരു ചെറിയ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റലിലേക്കും (Camshaft Capital) തുടർന്ന് മറ്റ് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്ത് ഒടുവിൽ ഒരു ഓഫ്ഷോർ ട്രസ്റ്റിൽ നിക്ഷേപിച്ചതായും കോടതി കണ്ടെത്തി.
കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത ബൈജു രവീന്ദ്രൻ, തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. കോടതിയുടെ തീരുമാനം വേഗത്തിലാക്കിയതിനാൽ ശരിയായ പ്രതിരോധം അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടെന്നും, വിധി അപ്പീൽ ചെയ്യുമെന്നും ബൈജു അറിയിച്ചു.
Tags : Byju Raveendran Byjus App US court