ലണ്ടൻ: യുകെയിലെ റോഡുകളിൽ വണ്ടിയോടിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദേശവുമായി ഇൻഷുറൻസ് കമ്പനികളും പോലീസും രംഗത്ത്.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ക്രിമിനൽ സംഘങ്ങൾ കൃത്രിമമായി റോഡപകടങ്ങൾ സൃഷ്ടിക്കുന്ന "ക്രാഷ് ഫോർ കാഷ്' തട്ടിപ്പ് യുകെയിൽ വൻതോതിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വ്യാജ അപകടങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ, അപകടസ്ഥലത്ത് വച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന പുതിയ രീതിയും (Identity Theft) ഇപ്പോൾ ക്രിമിനലുകൾ വ്യാപകമാക്കിയിട്ടുണ്ട്.
യുകെയിലെ ഇൻഷുറൻസ് ഫ്രോഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ദശലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഇത്തരത്തിലുള്ള വ്യാജ ക്ലെയിമുകൾ വഴി കമ്പനികൾക്കുണ്ടാകുന്നത്.
ഇത് ഒടുവിൽ പ്രീമിയം തുക വർധനവിലൂടെ സാധാരണക്കാരായ യാത്രക്കാരുടെ പക്കൽ നിന്നാണ് ഈടാക്കുന്നത്.
തട്ടിപ്പുകാർ ഇരകളെ കുടുക്കുന്ന പ്രധാന രീതികൾ
പെട്ടെന്ന് ബ്രേക്ക് ഇടുക: തട്ടിപ്പുകാർ നിങ്ങളുടെ വാഹനത്തിന് തൊട്ടുമുന്നിൽ വന്ന് യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ഇടുന്നു. പിന്നിലുള്ള വാഹനം ഇടിച്ചാൽ സാധാരണയായി കുറ്റം പിന്നിലെ ഡ്രൈവർക്കാകും എന്ന നിയമം മുതലെടുത്താണ് ഈ തട്ടിപ്പ് നടത്തുന്നത്.
ലൈറ്റ് ഫ്ലാഷ് ചെയ്ത് പറ്റിക്കുക: ജംഗ്ഷനുകളിലോ മെയിൻ റോഡിലോ വച്ച് നിങ്ങൾക്ക് കടന്നുപോകാൻ അവർ ലൈറ്റ് ഫ്ലാഷ് ചെയ്യുകയോ കൈകാണിക്കുകയോ ചെയ്യും.
എന്നാൽ നിങ്ങൾ വണ്ടിയെടുക്കുന്ന നിമിഷം അവർ മനഃപൂർവം വന്ന് നിങ്ങളെ ഇടിക്കുകയും നിങ്ങൾ നിയമം തെറ്റിച്ചുവെന്ന് വാദിക്കുകയും ചെയ്യും.
ബൈക്കുകളും മൊപ്പഡുകളും: അടുത്ത കാലത്തായി ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഡെലിവറി ബൈക്കുകളും മൊപ്പഡുകളും ഉപയോഗിച്ച് കാറുകളിൽ വന്ന് ഇടിക്കുന്നത് വളരെ വർധിച്ചിട്ടുണ്ട്.
വാഹനം ചെറുതാണെങ്കിലും വലിയ തുക ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നു.
വ്യാജ യാത്രികർ: അപകടം നടക്കുമ്പോൾ ക്രിമിനലുകളുടെ വണ്ടിയിൽ ഒരാൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ വലിയ തുക നഷ്ടപരിഹാരം കിട്ടാനായി വണ്ടിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും അവർക്കെല്ലാം പരിക്കേറ്റുവെന്നും കാണിച്ച് ഇവർ വ്യാജ മെഡിക്കൽ രേഖകൾ ചമയ്ക്കും.
വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന പുതിയ തട്ടിപ്പ്
അപകടം നടന്ന ഉടൻ തന്നെ ക്രിമിനൽ സംഘങ്ങൾ കാറിൽ നിന്നിറങ്ങി ഇരകളെ ഭയപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്യും. തുടർന്ന് ഇൻഷുറൻസ് കാര്യങ്ങൾക്കെന്ന വ്യാജേന നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെയോ ഇൻഷുറൻസ് സർട്ടിഫിക്കറ്റിന്റെയോ ഫോട്ടോ മൊബൈലിൽ പകർത്തുന്നതാണ് ഇവരുടെ പുതിയ രീതി.
ഇത്തരത്തിൽ കൈക്കലാക്കുന്ന നിങ്ങളുടെ പേര്, ജനനത്തീയതി, ലൈസൻസ് നമ്പർ എന്നിവ ഉപയോഗിച്ച് അവർ ഡാർക്ക് വെബിൽ വിൽക്കുകയോ, മറ്റ് വ്യാജ ഇൻഷുറൻസ് പോളിസികൾ എടുക്കുകയോ ലോണുകൾക്ക് അപേക്ഷിക്കുകയോ ചെയ്ത് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു.
പ്രായമായവർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ, ഡെലിവറി വാനുകൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
എങ്ങനെ സ്വയം സംരക്ഷിക്കാം?
മുന്നിലുള്ള വാഹനവുമായി എപ്പോഴും സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പ്രധാനമാണ്. ഇത് പെട്ടെന്ന് മുന്നിലെ വാഹനം ബ്രേക്ക് ഇട്ടാലും അപകടം ഒഴിവാക്കാൻ സഹായിക്കും.
അതേപോലെ കാറിന്റെ മുന്നിലും പിന്നിലും ഡാഷ് കാമറകൾ ഘടിപ്പിക്കുന്നത് ഇത്തരം വ്യാജ അപകടങ്ങളുടെയും കേർട്ടസി വേവ് തട്ടിപ്പുകളുടെയും സത്യം ഇൻഷുറൻസ് കമ്പനികൾക്ക് മുന്നിൽ തെളിയിക്കാൻ സഹായിക്കും.
അപകടമുണ്ടായാൽ നിയമപരമായി നൽകേണ്ട നിങ്ങളുടെ പേര്, വിലാസം, വണ്ടി നമ്പർ എന്നിവയൊഴികെ മറ്റൊന്നും കൈമാറരുത്. ഡ്രൈവിംഗ് ലൈസൻസോ മറ്റ് രേഖകളോ മൊബൈലിൽ ഫോട്ടോ എടുക്കാൻ ഒരുകാരണവശാലും ക്രിമിനലുകളെ അനുവദിക്കരുത്.
അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് തോന്നിയാൽ ശാന്തത പാലിക്കുക. എതിർകക്ഷിയുടെ വണ്ടിയിലുള്ളവരുടെ എണ്ണം, വണ്ടി നമ്പർ എന്നിവ കൃത്യമായി കുറിച്ചുവെക്കുക.
ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയെയും പോലീസിനെയും വിവരം അറിയിക്കുക. ആവശ്യം വരുന്ന പക്ഷം ഐഎഫ്ബിയുടെ "ചീറ്റ്ലെെൻ' (0800 422 0421) എന്ന നമ്പറിലും വിവരങ്ങൾ കൈമാറാവുന്നതാണ്.
Tags : Crash Insurance Accident UK