വാഷിംഗ്ടൺ ഡിസി: കുറഞ്ഞ വരുമാനമുള്ള നിരവധി അമേരിക്കക്കാർ ഉപയോഗിക്കുന്ന ആരോഗ്യ ഇൻഷുറൻസ് സബ്സിഡികൾ നീട്ടുന്നതിനായി ഹൗസിൽ വോട്ടെടുപ്പ് നടത്തില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പ്രഖ്യാപിച്ചു. ഈ സബ്സിഡികൾ ഈ വർഷാവസാനം അവസാനിക്കാൻ ഒരുങ്ങുകയാണ്.
സ്പീക്കറുടെ ഈ തീരുമാനത്തോടെ, കോടിക്കണക്കിന് അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ വർധനവുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.
ഈ സബ്സിഡികൾ നീട്ടുന്നതിന് പ്രതിവർഷം ഏകദേശം 3,500 കോടി ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ ഭീമമായ ചെലവ് കുറയ്ക്കുന്നതിനായി മറ്റ് ചെലവുകൾ വെട്ടിച്ചുരുക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു.
കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള താൽക്കാലിക പരിഹാരം മാത്രമാണ് ഈ സബ്സിഡികളെന്നും, ഇത് സ്ഥിരമായി നിലനിർത്തേണ്ടതില്ലെന്നുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാട്.
35 ബില്യൺ ഡോളർ ചെലവ് വരുന്ന ആനുകൂല്യങ്ങൾ എങ്ങനെ നീട്ടണം എന്ന കാര്യത്തിൽ മിതവാദികളായ റിപ്പബ്ലിക്കൻമാരുമായി ഒരു ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ലെന്ന് ജോൺസൺ റിപ്പോർട്ടർമാരോട് പറഞ്ഞു.
സബ്സിഡി നീട്ടാതിരിക്കുന്നത് സാധാരണ അമേരിക്കക്കാർക്ക് ആരോഗ്യ പരിപാലന ചെലവിൽ വലിയ വർധനവുണ്ടാക്കുമെന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു.
ന്യൂയോർക്ക് കോൺഗ്രസ് അംഗം മൈക്ക് ലോലർ ഉൾപ്പെടെയുള്ള ചില റിപ്പബ്ലിക്കൻമാർ ഈ തീരുമാനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണം കയ്യാളുന്ന പാർട്ടിക്ക് ആരോഗ്യ പ്രീമിയം വർധിക്കാൻ അനുവദിക്കാനാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഒബാമ കെയർ ഉപയോഗിക്കുന്നവരിൽ നാലിൽ മൂന്ന് പേരുംഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളിലാണ്.
സബ്സിഡികൾ നീട്ടുന്നതിനായി ഡെമോക്രാറ്റുകൾ കൊണ്ടുവരുന്ന ഒരു ’ഡിസ്ചാർജ് പെറ്റീഷൻ’ (വോട്ടെടുപ്പിനായി സഭയിൽ അവതരിപ്പിക്കാനുള്ള നീക്കം) ചില റിപ്പബ്ലിക്കൻമാർ പിന്തുണച്ചേക്കാം. എന്നാൽ ഈ ആഴ്ചയോടെ ഹൗസ് അംഗങ്ങൾ അവധിക്കായി പിരിയുന്നതിനാൽ, വോട്ടെടുപ്പ് നടന്നാൽ പോലും അടുത്ത വർഷത്തേക്ക് നീണ്ടുപോകാൻ സാധ്യതയുണ്ട്.
Tags : Health insurance extend subsidy US House Speaker