എല്മണ്ട്: കേരള സെന്ററിന്റെ 33-ാമത് അവാർഡ്ദാന ചടങ്ങ് ഗംഭീരമായി. എല്മണ്ടിലെ സെന്റർ ആസ്ഥാനത്തായിരുന്നു അവാർഡ്ദാന ചടങ്ങ്. ഏഴ് പേര്ക്കാണ് അവാർഡ് നൽകി ആദരിച്ചത്.
ഈ വർഷം ആദരിക്കപ്പെട്ടവരും അവരുടെ പ്രവർത്തന മേഖലകളും
ഇൻസ്പെക്ടർ ഷിബു മധു - ഗവൺമെന്റ് ആൻഡ് പബ്ലിക് സർവീസ്, ദിയ മാത്യൂസ് - നിയമ സേവനം, പ്രിസില്ല സാമുവൽ - നഴ്സിംഗ്, ജയൻ വർഗീസ് - പ്രവാസി മലയാള സാഹിത്യം, കോശി ഒ.തോമസ് - കമ്യൂണിറ്റി സർവീസ്, നന്ദിനി മേനോൻ - വിദ്യാഭ്യാസം, ജോഹരത്ത് കുട്ടി - എൻജിനിയറിംഗ്.
ഡോ.സുരേഷ് യു.കുമാർ ആയിരുന്നു മുഖ്യപ്രഭാഷകൻ. കേരള സെന്റർ ട്രസ്റ്റിയും പ്രോഗ്രാം ചെയർമാനുമായ ജി. മത്തായിയുടെ ആമുഖ പ്രസംഗത്തോടെ പുരസ്കാര ചടങ്ങ് തുടങ്ങി. ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ ആയിരുന്നു എംസി.
ബെയ്ലി സ്റ്റീഫൻ അമേരിക്കൻ ദേശീയ ഗാനവും അമീഷ ജെയ്മോൻ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ സെന്ററിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിവരിച്ചുകൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്തു.
ന്യൂയോർക്ക് സെനറ്റർ ജോൺ ലു, അസംബ്ലി അംഗങ്ങളായ മിഖായലെ സൊളേജസ് ആൻഡ് എഡ്വേർഡ് ബ്രോൺസ്റ്റെയ്ൻ, മുൻ സെനറ്റർ കെവിൻ തോമസ്, നോർത്ത് ഹെംപ്സ്റ്റെഡ് ടൗൺ ക്ലർക്ക് രാഗിണി ശ്രീവാസ്തവ എന്നിവർ ആശംസകൾ അർപ്പിക്കാനും അവാർഡുകൾ സമ്മാനിക്കാനും സന്നിഹിതരായിരുന്നു.
ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി അംഗവുമായ ഡോ. തോമസ് എബ്രഹാം കേരള സെന്ററിന്റെ പ്രവർത്തനങ്ങളും ചരിത്രവും വിവരിക്കുകയും മുഖ്യ പ്രഭാഷകനായ ഡോ. സുരേഷ് കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ സമ്പദ്വ്യവസ്ഥയായി മാറ്റാൻ കഴിവുള്ള ഇന്ത്യൻ നാഗരിക ഇന്റലിജൻസ് എന്ന ആശയത്തെക്കുറിച്ച് ഡോ. കുമാർ തന്റെ പ്രസംഗത്തിൽ സംസാരിച്ചു.
ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്കരൻ അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വിവരിച്ച് സംസാരിച്ചു.

കേരള സെന്റർ അവാർഡുകൾക്ക് പുറമേ, അസംബ്ലിഅംഗങ്ങൾ ന്യൂയോർക്ക് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി ആദരിക്കുന്ന സർട്ടിഫിക്കറ്റുകളും അവാർഡ് ജേതാക്കൾക്ക് നൽകി. കമ്യൂണിറ്റി സേവനത്തിലെ മികവിനുള്ള അവാർഡ് കോശി ഒ. തോമസിന് ലഭിച്ചു.
കേരള സെന്ററിന്റെ യൂത്ത് ഫോറം സെക്രട്ടറി സാമുവൽ ജോസഫ് അദ്ദേഹത്തെ പരിചയപ്പെടുത്തി. സെനറ്റർ ജോൺ ലു, അസംബ്ലിവുമൺ മിഖായലെ സൊളേജസ് എന്നിവരുടെ സാന്നിധ്യത്തിൽ അസംബ്ലിമാൻ എഡ്വേർഡ് ബ്രോൺസ്റ്റെയ്ൻ അവാർഡ് സമ്മാനിച്ചു.
നഴ്സിംഗ് നേതൃത്വത്തിലെ മികവിനുള്ള അവാർഡ് പ്രിസില്ല സാമുവലിന് ലഭിച്ചു. ബെയ്ലി സ്റ്റീഫൻ പ്രിസില്ലയെ പരിചയപ്പെടുത്തി. അസംബ്ലിവുമൺ സോളേജസിന്റെ സാന്നിധ്യത്തിൽ കേരള സെന്ററിന്റെ ഗ്രാൻഡ് പേട്രൺ വർക്കി എബ്രഹാം അവാർഡ് സമ്മാനിച്ചു.
പ്രവാസി മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനയ്ക്കുള്ള അവാർഡ് ജയൻ വർഗീസിന് ലഭിച്ചു. കേരള സെന്റർ ജനറൽ സെക്രട്ടറി രാജു തോമസ് ജയനെ പരിചയപ്പെടുത്തുകയും ഹെംപ്സ്റ്റെഡ് ടൗൺ ക്ലാർക്ക് രാഗിണി ശ്രീവാസ്തവ അവാർഡ് സമ്മാനിക്കുകയും ചെയ്തു.
നിയമ സേവനത്തിലെ മികവിനുള്ള അവാർഡ് ദിയ മാത്യൂസിന് ലഭിച്ചു. ഡോ. അന്ന ജോർജ് ദിയയെ പരിചയപ്പെടുത്തി. കേരള സെന്റർ ട്രസ്റ്റിയായ അറ്റോർണി അപ്പൻ മേനോൻ അവാർഡ് സമ്മാനിച്ചു.
എൻജിനിയറിംഗിലെ മികവിനുള്ള അവാർഡ് ജോഹരത്ത് കുട്ടിക്കാണ്. നസീം ബീനയാണ് അവരെ പരിചയപ്പെടുത്തിയത്. മുൻ സെനറ്റർ കെവിൻ തോമസ് അവാർഡ് സമ്മാനിച്ചു.
വിദ്യാഭ്യാസമേഖലയിലെ മികവിനുള്ള അവാർഡ് ഡോ. നന്ദിനി അമ്പാട്ട് മേനോന് ലഭിച്ചു. കേരള സെന്റർ അംഗവും എൻവെെസി സ്കൂൾ അധ്യാപകനുമായ ജോസ് സ്റ്റീഫൻ ഡോ. മേനോനെ പരിചയപ്പെടുത്തി. കേരള സെന്റർ സ്ഥാപക ഗ്രാൻഡ് പേട്രൺ ദിലീപ് വർഗീസ് അവാർഡ് സമ്മാനിച്ചു.
സർക്കാർ, പൊതുസേവനം എന്നിവയിലെ മികവിനുള്ള അവാർഡ് ജേതാവായ ഇൻസ്പെക്ടർ ഷിബു മധുവിന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഈ അവാർഡ് ദാന ചടങ്ങിനോട് അനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി ചെയർമാൻ ജോസ് ചെരിപുറം മറ്റ് കമ്മിറ്റി അംഗങ്ങളായ ജോസ് കാടാപ്പുറം ഡോ. തെരേസ ആന്റണി എന്നിവരുടെ സാന്നിത്യത്തിൽ സൂസമ്മ എബ്രഹാമിന് ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
പയനിയർ ക്ലബ്, സർഗ വേദി, INANY, GOPIO മുതലായ സംഘടനകളുടെ നേതാക്കൾ ഉൾപ്പെടെ നിരവധി കമ്യൂണിറ്റി സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കേരള സെന്റർ ഭാരവാഹികളായ രാജു തോമസ്, എബ്രഹാം തോമസ്, മാത്യു വാഴപ്പള്ളി, ജോൺ പോൾ, അലക്സ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
തഹ്സീന്റെ ഗാനങ്ങളും നൂപുര ഡാൻസ് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാർഡ് ചടങ്ങിന് വർണ്ണപ്പകിട്ടേകി. ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എല്ലാവർക്കും നന്ദി പറഞ്ഞു. സ്പൈസ് ഗാർഡൻസ് കേറ്റർ ചെയ്ത വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി 2025 ലെ അവാർഡ് ദാന ചടങ്ങ് സമാപിച്ചു.
Tags : kerala center award ceremony