ന്യൂയോർക്ക്: ബ്രോങ്ക്സിലും ക്വീൻസിലുമായി ഒരു ദിവസത്തെ ഇടവേളയിൽ ഉണ്ടായ രണ്ട് വൻ തീപിടുത്തങ്ങളിൽ മൂന്ന് പേർ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു.
മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ബ്രോങ്ക്സിലെ കെട്ടിടത്തിൽ നിന്നാണ് കണ്ടെത്തിയത്. മോട്ടോ ഹാവനിലെ തേർഡ് അവന്യൂവിലുള്ള ഒരു കെട്ടിടത്തിൽ ബുധനാഴ്ചയാണ് വൻ തീപിടുത്തമുണ്ടായത്.
തീ അണച്ചതിന് പിന്നാലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ നിന്ന് രണ്ടാമതൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
ഇത് ഉപേക്ഷിക്കപ്പെട്ട ഒരു അപ്പാർട്ട്മെന്റാണെന്നാണ് ആദ്യം കരുതിയിരുന്നത്. ക്വീൻസിലുണ്ടായ മറ്റൊരു തീപിടിത്തത്തിലാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് സംഭവങ്ങളിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമന സേനയിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തിവരികയാണ്. തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അഗ്നിശമന സേന പരിശോധന കർശനമാക്കിയിട്ടുണ്ട്.