കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ആവുന്നതെല്ലാം ഇന്ത്യൻ എംബസി ചെയ്യുന്നുണ്ടെന്ന് അംബാസഡർ പരമിത ത്രിപാഠി പറഞ്ഞു. ഇന്ത്യൻ സമൂഹത്തോടായി നടത്തിയ പ്രത്യേക വേർച്വൽ സന്ദേശത്തിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കാരടക്കമുള്ള മുഴുവൻ ജനങ്ങളുടെയും സുരക്ഷയ്ക്കായി ജാഗ്രതയോടെയും പ്രഫഷണൽ മികവോടെയും കഠിനാധ്വാനം ചെയ്യുന്ന കുവൈറ്റ് സർക്കാരിനോടുള്ള കൃതജ്ഞത അംബാസഡർ എടുത്തു പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായും ഇന്ത്യ, കുവൈറ്റ് വിദേശ കാര്യ മന്ത്രിമാർ തമ്മിലും ഫോണിൽ സംസാരിച്ചതായും സ്ഥിതി ഗതികൾ ഇന്ത്യാ ഗവൺമെന്റ് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായും അംബാസഡർ പറഞ്ഞു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താഴെ പറയും കാര്യങ്ങൾ അംബാസഡർ ഓർമിപ്പിച്ചു.
1. ഇന്ത്യൻ എംബസി ഈ പ്രത്യേക സാഹചര്യത്തിൽ 24 മണിക്കൂറും സേവന സന്നദ്ധമായി പ്രവർത്തിക്കും.
2. 24 മണിക്കൂറും പ്രവർത്തിക്കുന്ന എംബസി ഹെല്പ് ലൈനുമായും എംബസി ഇമെയിൽ മുഖേനയും എന്ത് സഹായത്തിനും ബന്ധപ്പെടാവുന്നതാണ്.
3. കുവൈറ്റിലെ നാല് എംബസി സേവന കേന്ദ്രങ്ങളും റംസാൻ സമയക്രമം പാലിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
4. കുവൈറ്റ് സർക്കാരും ഇന്ത്യൻ എംബസിയും പുറപ്പെടീക്കുന്ന എല്ലാ നിർദ്ദേശങ്ങളും അറിയിപ്പുകളും എംബസി വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.
അവ ഫോളോ ചെയ്യാൻ ശ്രമിക്കുക. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം ആശ്രയിക്കുക.
5. എയർ പോർട്ട് അടച്ചത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരുമായി സംസാരിച്ചു വരികയാണ്.
6. മാർച്ച് അഞ്ച് വരെയുള്ള സിബിഎസ്ഇ പരീക്ഷകൾ നിർത്തി വെച്ചിരിക്കുന്ന വിവരം എംബസി നേരത്തെ അറിയിച്ചിരുന്നു. പരീക്ഷാ പുനക്രമീകരണം സിബിഎസ്ഇ പ്രഖ്യാപിക്കുന്നതായിരിക്കും.
അനാവശ്യമായി പുറത്ത് പോകാതിരിക്കാൻ അംബാസഡർ പ്രത്യേകം ആവശ്യപ്പെട്ടു. ഇന്ത്യൻ അസോസിയേഷനുകളുമായും ഇന്ത്യൻ മാധ്യമ സമൂഹവുമായും എംബസി ഓൺലൈൻ മീറ്റിംഗ് ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയതയും അംബാസഡർ പറഞ്ഞു.
Tags : Paramita Tripathi Kuwait War