വത്തിക്കാൻ സിറ്റി: 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരം വീണ്ടും ഒരു മാർപാപ്പയുടെ ഔദ്യോഗിക വസതിയായി മാറുന്നു. ലെയോ പതിനാലാമൻ മാർപാപ്പ, വത്തിക്കാൻ ഗസ്റ്റ് ഹൗസായ കാസ സാന്താ മാർത്തയിൽ നിന്ന് അപ്പസ്തോലിക കൊട്ടാരത്തിലെ പുതുക്കിപ്പണിത പേപ്പൽ അപ്പാർട്ട്മെന്റിലേക്ക് താമസം മാറി.
ഏകദേശം ഒരു ദശാബ്ദക്കാലം ആൾതാമസമില്ലാതെ കിടന്നതിനാൽ കൊട്ടാരത്തിൽ വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്നു. ചോർച്ചയും ഈർപ്പവും കാരണം കേടുപാടുകൾ സംഭവിച്ച കെട്ടിടത്തിന്റെ പ്ലംബിംഗ്, ഇലക്ട്രിക്കൽ വയറിംഗ് എന്നിവ പൂർണമായും ആധുനികവത്കരിച്ചു.
മുൻപ് 2005-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്താണ് ഇവിടെ അവസാനമായി നവീകരണം നടന്നത്. കൊട്ടാരത്തിന്റെ മൂന്നാം നിലയിലാണ് മാർപാപ്പയുടെ സ്വകാര്യ വസതി സ്ഥിതി ചെയ്യുന്നത്.
ഏകദേശം പത്ത് മുറികളുള്ള ഈ അപ്പാർട്ട്മെന്റിൽ സ്വകാര്യ ഓഫീസ്, കിടപ്പുമുറി, വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള സ്വകാര്യ ചാപ്പൽ, ഡൈനിംഗ് റൂം എന്നിവ ഉൾപ്പെടുന്നു.
കൂടാതെ, മാർപാപ്പയുടെ ആരോഗ്യസംരക്ഷണത്തിനായി ഒരു മെഡിക്കൽ സ്യൂട്ടും വ്യായാമത്തിനായി ഒരു ചെറിയ ജിമ്മും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും വിശ്വാസികളെ അഭിവാദ്യം ചെയ്യുന്ന പ്രശസ്തമായ വിൻഡോ റൂം ഈ വസതിയുടെ ഭാഗമാണ്.
ആയിരം മുറികളുള്ള വിസ്മയം
അപ്പസ്തോലിക കൊട്ടാരം എന്നത് കേവലം ഒരു കെട്ടിടമല്ല, മറിച്ച് ആയിരത്തോളം മുറികളുള്ള ഒരു കൂറ്റൻ വാസ്തുവിദ്യ സമുച്ചയമാണ്. 1589-ൽ വെറും രണ്ട് വർഷം കൊണ്ട് നിർമ്മിക്കപ്പെട്ട ഈ കൊട്ടാരത്തിലാണ് വിശ്വപ്രസിദ്ധമായ സിസ്റ്റൈൻ ചാപ്പൽ ഉള്ളത്.

ഞായറാഴ്ചതോറുമുള്ള ത്രികാല പ്രാർഥനയ്ക്കായി മാർപാപ്പ ജനാലയിലൂടെ നേതൃത്വംകൊടുക്കുന്ന സ്വകാര്യ പഠനമുറി, ഡൈനിംഗ് റൂം, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സ്വകാര്യ ചാപ്പൽ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ അപ്പാർട്ട്മെന്റിലുണ്ട്.
മൈക്കലാഞ്ചലോയെയും റാഫേലിനെയും പോലുള്ള ലോകപ്രശസ്ത കലാകാരന്മാരുടെ കരവിരുതുകൾ ഈ കൊട്ടാരത്തിന്റെ ഓരോ കോണിലും ദൃശ്യമാണ്.
ചരിത്രമുറങ്ങുന്ന ഇടം
പതിനാലാം നൂറ്റാണ്ടിൽ പാപ്പമാർ അവിഗ്നനിൽ നിന്ന് തിരിച്ചെത്തിയത് മുതൽ ഈ കൊട്ടാരം കത്തോലിക്കാ സഭയുടെ അധികാരകേന്ദ്രമാണ്. പയസ് പത്താമൻ മാർപാപ്പയാണ് ഇവിടെ ആദ്യമായി താമസിച്ചത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിന്റെ അന്ത്യം ആഘോഷിക്കാൻ ജനങ്ങൾ ഒത്തുകൂടിയതും ജോൺ ഇരുപത്തിമൂന്നാമനും ജോൺ പോൾ രണ്ടാമനും ദിവംഗതനായതും ഇതേ അപ്പസ്തോലിക കൊട്ടാരത്തിലാണ്.
ലെയോ പതിനാലാമൻ മാർപാപ്പയുടെ വരവോടെ ഈ ചരിത്രരേഖകളിൽ പുതിയൊരു അധ്യായം കൂടി എഴുതപ്പെടുകയാണ്.
Tags : Pope Leo Apostolic Palace Vatican City