ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിന്റെ 38-ാമത് ഇടവക ദിനാഘോഷം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ലളിതമായ ചടങ്ങുകളോടെ നടന്നു.
വികാരി റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈസ് പ്രസിഡന്റ് അലക്സ് ജോർജിന്റെ പ്രാരംഭ പ്രാർഥനയോടെയാണ് ആരംഭിച്ചത്.
അധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ പൂർവ ഭാരവാഹികളുടെ സേവനങ്ങളെ സ്മരിക്കുകയും ശോഭനമായ ഭാവി ആശംസിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്ത ഏവരെയും വികാരി സ്വാഗതം ചെയ്യുകയും ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭയിലെ വേദപണ്ഡിതനായ റവ. തോമസ് മാത്യു ആയിരുന്നു സമ്മേളനത്തിലെ പ്രധാന പ്രഭാഷകൻ. ഇടവകയ്ക്ക് ജന്മദിനാശംസകൾ നേർന്നു സംസാരിച്ച അദ്ദേഹം, പഴയനിയമത്തിലെ കൂടാരവാസവും ദൈവാലയ നിർമാണവും പരാമർശിച്ചുകൊണ്ട് സന്ദേശം നൽകി.

ആധുനിക ലോകത്ത് മനോഹരമായ മന്ദിരങ്ങൾ ഉയരുമ്പോഴും ദുഃഖിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും എണ്ണം വർധിച്ചുവരികയാണെന്നും അവരുടെ വേദനകളിൽ പങ്കാളികളാകുമ്പോൾ മാത്രമാണ് ഇടവക ദിനാഘോഷങ്ങൾ അർഥപൂർണമാകുന്നതെന്നും തോമസ് അച്ചൻ ഓർമിപ്പിച്ചു.
ചടങ്ങിൽ വച്ച് ഹൈസ്കൂൾ, കോളജ്, മാസ്റ്റേഴ്സ് ഡിഗ്രി പാസായ വിദ്യാർഥികൾക്ക് റവ. തോമസ് മാത്യു പ്ലാക്കുകൾ നൽകി ആദരിച്ചു. തുടർന്ന് മുതിർന്ന അംഗമായ സാറാമ്മ ജേക്കബിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഭദ്രാസനത്തിൽ നിന്നും ലഭിച്ച "ബെസ്റ്റ് പാരീഷ്' അവാർഡ് ട്രസ്റ്റി ജോൺ മാത്യു, സെക്രട്ടറി സോജി സ്കറിയ എന്നിവർ തോമസ് അച്ചനിൽ നിന്നും ഏറ്റുവാങ്ങി.
ക്രിസ്റ്റീന രാജു നന്ദി രേഖപ്പെടുത്തി. ഇടവകയുടെ ആത്മീയ ശുശ്രൂഷകൻ ഫിൽ മാത്യുവിന്റെ പ്രാർഥനയ്ക്കും റവ. തോമസ് മാത്യുവിന്റെ ആശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു.
തുടർന്ന് പങ്കെടുത്ത ഏവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
Tags : StPaulsMarThomaChurch ParishDay Dallas