വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ നയത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഹ്യൂഗോ ചാവേസിന്റെ കാലത്ത് (2007ൽ) അമേരിക്കൻ കമ്പനികളിൽ നിന്ന് വെനസ്വേല പിടിച്ചെടുത്ത എണ്ണപ്പാടങ്ങളുടെയും ആസ്തികളുടെയും അവകാശങ്ങൾ തിരികെ നൽകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.
ഞങ്ങൾക്ക് അവിടെ ധാരാളം എണ്ണ അവകാശങ്ങൾ ഉണ്ടായിരുന്നു, അവർ അത് പിടിച്ചെടുത്തു, അത് ഞങ്ങൾക്ക് തിരികെ വേണം എന്ന് ട്രംപ് വ്യക്തമാക്കി. ഈ നീക്കത്തിന്റെ ഭാഗമായി, സാങ്ക്ഷൻഡ് എണ്ണ ടാങ്കറുകൾക്കെതിരേ "സമ്പൂർണ ഉപരോധം' അദ്ദേഹം പ്രഖ്യാപിച്ചു.
ഉപരോധത്തിന്റെ ആദ്യഘട്ടമായി "സ്കിപ്പർ' എന്നൊരു ടാങ്കർ അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കടത്തും മദൂറോ ഭരണകൂടത്തിന്റെ നാർക്കോ-ടെററിസവും തടയുക എന്നതാണ് കരീബിയൻ മേഖലയിലെ വൻ നാവികസേനാ സാന്നിധ്യത്തിന് അമേരിക്ക നൽകുന്ന ഔദ്യോഗിക വിശദീകരണം.
അമേരിക്കയുടെ ഈ നടപടികളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും എണ്ണ മോഷ്ടിക്കാനുള്ള ശ്രമമായുമാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ വിശേഷിപ്പിച്ചത്. അമേരിക്കൻ ഭീഷണിയെത്തുടർന്ന് വെനസ്വേലൻ നാവികസേന എണ്ണക്കപ്പലുകൾക്ക് അകമ്പടി നൽകാൻ ആരംഭിച്ചിട്ടുണ്ട്.
അതിർത്തിയിൽ വലിയ തോതിൽ സൈനിക വിന്യാസം നടന്നിട്ടുണ്ടെങ്കിലും അത് മുൻ മാസങ്ങളിലെ ലഹരിവിരുദ്ധ നടപടികളുടെ തുടർച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളെ കൊളംബിയയും ബ്രസീലും വിമർശിച്ചിട്ടുണ്ടെങ്കിലും മദൂറോയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാത്തതിനാൽ ഈ രാജ്യങ്ങൾ വെനസ്വേലയ്ക്ക് നേരിട്ടുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ആഗോള എണ്ണ വിപണിയിലെ അമേരിക്കൻ ഇടപെടലുകൾ വെനസ്വേലയിൽ മാത്രം ഒതുങ്ങുന്നില്ല. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയിട്ടുണ്ട്.
റഷ്യക്കെതിരായ ഉപരോധങ്ങൾ പരാജയപ്പെട്ടതും ചൈനയും ഇന്ത്യയും റഷ്യൻ എണ്ണ വാങ്ങുന്നതുമാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വെനസ്വേലയിൽ എണ്ണ ആധിപത്യം മാത്രമല്ല, മറിച്ച് ലഹരിമരുന്ന് കടത്ത് തടയുക, നഷ്ടപ്പെട്ട പഴയ ആസ്തികൾ തിരിച്ചുപിടിക്കുക, മദൂറോ ഭരണകൂടത്തിന്മേൽ സമ്മർദം ചെലുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമ്മിശ്ര നയമാണ് അമേരിക്ക നിലവിൽ നടപ്പിലാക്കുന്നത്.
Tags : Donald Trump US President Venezuela Oil tankers