സിഡ്നി: ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനെത്തിയ ഇറാൻ ദേശീയ വനിതാടീമിലെ അഞ്ചു താരങ്ങൾ ഓസ്ട്രേലിയയിൽ അഭയം തേടി.
സ്വന്തം രാജ്യത്തേക്കു മടങ്ങിയെത്തിയാൽ ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷയെക്കരുതിയാണ് ഇവർ അഭയം തേടിയതെന്നും നിലവിൽ പോലീസ് കസ്റ്റഡിയിൽ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഗോൾഡ് കോസ്റ്റിലെ സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരായി നടന്ന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ നിശബ്ദമായി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിൽ നാട്ടിലെത്തിയാൽ ശിക്ഷിക്കപ്പെടുമെന്നാണ് താരങ്ങളുടെ ഭയം.
ഇറാൻ ടീമിനെ രാജ്യത്തേക്കു മടക്കി അയയ്ക്കാനാണ് ഓസ്ട്രേലിയയുടെ തീരുമാനമെങ്കിൽ അത് ഗുരുതരമായ മാനുഷിക പിശകായിരിക്കുമെന്നും അഭയം നൽകാൻ ഓസ്ട്രേലിയ തയാറായില്ലെങ്കിൽ അമേരിക്ക തയാറാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അഭയം തേടിയ ഇറാൻ താരങ്ങളുടെ കാര്യത്തിൽ ഉറപ്പ് ലഭിച്ചതായും ട്രംപ് മറ്റൊരു കുറിപ്പിൽ അറിയിച്ചു.
Tags : Australia Iran ootball players asylum women