പെർത്ത്: എഎഫ്സി 2026 വനിതാ എഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കന്നി കിരീട പ്രതീക്ഷയുമായി ഇന്ത്യൻ ടീം ഇന്നു കളത്തിൽ. ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ ശക്തരായ വിയറ്റ്നാമാണ് ഇന്ത്യയുടെ എതിരാളി. വൈകുന്നേരം 4.30നാണ് കിക്കോഫ്.
2022 സീസണിൽ ആതിഥേയത്വം വഹിക്കവേ ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടിവന്നതിന്റെ നിരാശ മറികടക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ട് പ്രാവശ്യം ചാന്പ്യന്മാരായ ജപ്പാൻ, വിയറ്റ്നാം, മൂന്ന് തവണ കിരീടം ചൂടിയ ചൈനീസ് തായ്പേയ് എന്നവിരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. കോസ്റ്റാറിക്കക്കാരി അമേലിയ വാൽവെർഡെയാണ് ഇന്ത്യൻ ടീമിന്റെ കോച്ച്. ജനുവരിയിലാണ് അമേലിയ പരിശീലന സ്ഥാനം ഏറ്റെടുത്തത്.
ഇന്ത്യ ഇതുവരെ
എഎഫ്സി ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ ഒന്പത് സീസണുകളിൽ സാന്നിധ്യമറിയിച്ചു. 2022ൽ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച ഇന്ത്യ ആ സീസണിലാണ് അവസാനമായി മാറ്റുരച്ചത്. കോവിഡ്19 ഇന്ത്യക്ക് സമ്മാനിച്ചത് വലിയ നിരാശ. ടൂർണമെന്റിൽ ഒരു മത്സരം മാത്രം കളിച്ച ഇന്ത്യൻ താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയി. തുടർന്ന് മത്സരം അസാധുവായി പ്രഖ്യാപിച്ചു; ടീം ഇന്ത്യക്ക് ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടിയും വന്നു.
1980, 1983 വർഷങ്ങളിലെ ടൂർണമെന്റുകളിൽ റണ്ണേഴ്സ് അപ്പായതാണ് ഇന്ത്യയുടെ മികച്ച ഫിനിഷിംഗ്. 1975, 1977 വർഷങ്ങളിൽ ക്ഷണമില്ല. 1980ൽ ആദ്യ സീസണിൽ ഫൈനലിൽ റിപ്പബ്ലിക് ഓഫ് ചൈനയോട് തോറ്റ് റണ്ണേഴ്സ് അപ്പ്.
1981ൽ മൂന്നാം സ്ഥാനം. 1983ൽ റണ്ണേഴ്സ് അപ്പ്. 1995 മുതൽ 2003 വരെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്ത്. 2006- 2018 വരെ യോഗ്യത നേടിയില്ല.
Tags : India Women's Asian Cup Football Vietnam AFC 2026