മിലാൻ: ഇറ്റലിക്ക് ഇത്തവണയും ഫിഫ വേൾഡ് കപ്പ് യോഗ്യത നേടാനായില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബോസിനിയ ആൻഡ് ഹെർസഗോവിനയോട് പരാജയപ്പെട്ടതോടെയാണ് ഇറ്റലിക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഇറ്റലിക്ക് ഫിഫ വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കാത്തത്.
സെനിക്കയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടർന്ന് പെരുനാൾറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം ബോസ്നിയ 4-1 ന് സ്വന്തമാക്കുകയായിരുന്നു.
ജെനാറോ ഗാട്ടൂസോയുടെ നേതൃത്വത്തിലുള്ള ഇറ്റലിക്ക് ആദ്യ 15 മിനുട്ടിനുള്ളിൽ തന്നെ മോയ്സ് കീൻ ലീഡ് നേടികൊടുത്തിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഇറ്റലിയുടെ പ്രതിരോധ താരം അലസാൻഡ്രോ ബാസ്റ്റോണി റെഡ് കാർഡ് കണ്ട പുറത്തയത് ടീം വലിയ തിരിച്ചടിയായി.
പത്തുപേരായി ചുരുങ്ങിയ ടീം ലീഡ് വിട്ടുകൊടുക്കാതെ പൊരുതിയെങ്കിലും മത്സരത്തിന്റെ 79-ാം മിനുട്ടിൽ സമനില വഴങ്ങി. ബോസ്നിയക്കായി ഹാരിസ് ടബാക്കോവിച്ചാണ് സമനില ഗോൾ നേടിയത്.
2014 -ലാണ് ഇറ്റലി അവസാനമായി ലോകകപ്പ് യോഗ്യത നേടുന്നത്. അന്ന് അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2006 -ലായിരുന്നു ഇറ്റലി അവസാനമായി കപ്പുയർത്തിയത്.