മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം പതിപ്പിലേക്ക് ഇനിയുള്ളത് വെറും മൂന്നുദിനങ്ങളുടെ അകലം മാത്രം. ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനമാണ് നിലവിലെ ചൂടേറിയ ചര്‍ച്ച.
നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍. എന്നാല്‍, ഇന്ത്യയെ 2026 ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തില്‍ എത്തിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കണമെന്നതാണ് ഇന്ത്യന്‍ മുന്‍താരങ്ങളായ കെ. ശ്രീകാന്ത്, ആര്. അശ്വിന് തുടങ്ങിയവരുടെ അഭിപ്രായം. സൂര്യകുമാര്‍ യാദവിനായി ഹാര്‍ദിക് ക്യാപ്റ്റന്‍സി ഒഴിഞ്ഞുനല്‍കണമെന്ന് ശ്രീകാന്ത് തുറന്നടിച്ചു.
ക്യാപ്റ്റന്‍ ഹാര്‍ദിക്
2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2022 ഐപിഎല്ലിനു മുന്നോടിയായി മുംബൈ ഹാര്‍ദിക്കിനെ റിലീസ് ചെയ്തു. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പുതിയ ദൗത്യമേറ്റെടുത്തു. അതേ വര്‍ഷം ഗുജറാത്തിനെ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ചു. എന്നാല്‍, 2024ല്‍ ട്രേഡിംഗിലൂടെ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി.
2024 സീസണിനു മുമ്പായി മുംബൈ ടീം മാനേജ്മെന്റ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയെ നീക്കിയത് ആരാധകര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ചു. മാത്രമല്ല, ഫീല്‍ഡിംഗില്‍ രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് അയച്ചതടക്കമുള്ള ഹാര്‍ദിക്കിന്റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വിധേയമായി.
ക്യാപ്റ്റന്‍ സൂര്യ
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത് സൂര്യകുമാര്‍ യാദവ് ആയിരിക്കുമെന്നായിരുന്നു 2023 സീസണില്‍ ലഭിച്ച സൂചന. കാരണം, 2023 സീസണില്‍ സൂര്യകുമാര്‍ യാദവ് മുംബൈയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തി. രോഹിത് പരിക്കേറ്റു പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ നയിച്ചത്. 2023 സീസണില്‍ രണ്ടു മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ടീമിന്റെ ക്യാപ്റ്റനായി.
നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക സീസണ് ആയിരിക്കും 2026. രണ്ട് ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ക്യാപ്റ്റന്മാര് (രോഹിത് ശര്‍മ -2024, സൂര്യകുമാര്‍ യാദവ് -2026) ഉണ്ടെന്നത് ഹാര്‍ദിക്കിനെ സമ്മര്‍ദത്തിലാക്കിയേക്കാം. പ്രത്യേകിച്ച് ക്യാപ്റ്റന്‍സി സൂര്യകുമാറിനു കൈമാറണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍.
2026 സീസണില്‍ കരുത്തുറ്റ ടീമുമായാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ബാറ്റിംഗില്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, റയാന് റിക്കല്‍ടന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് കരുത്ത്. വെടിക്കെട്ടുകാരായ ഷെര്‍ഫാന്‍ റൂഥര്‍ഫോഡ്, ഹാര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ ഫിനിഷിംഗും മുംബൈക്കു ഗുണം ചെയ്യും.
ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും നയിക്കുന്ന പേസ് ആക്രമണമാണ് മുംബൈയുടെ ബൗളിംഗ് കരുത്ത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ചാഹര്‍, അശ്വിനി കുമാര്‍, ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവരും ബൗളിംഗിനു ശക്തി പകരും.
Tags : Mumbai Indians captaincy change Suryakumar Yadav hardik pandya