ഫിഫ ലോകകപ്പിൽ ഗ്ലാമർരഹിത ഗ്രൂപ്പുകളിലൊന്നാണ് ബി ഗ്രൂപ്പ്. കരുത്തരായ ഇറ്റലിയെ പ്ലേ ഓഫ് ഫൈനലിൽ വീഴ്ത്തിയ ബോസ്നിയയാണ് ഗ്രൂപ്പിന്റെ ഐശ്വര്യം. ആതിഥേയരായ കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ എന്നിവരാണ് മറ്റു ഗടികൾ.
കാനഡ
1986ലും 2022ലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മരണഗ്രൂപ്പിൽ പെട്ടുപോയ കാനഡയ്ക്ക് ഒരു പോയിന്റ്പോലും നേടാനാവാതെ മടങ്ങേണ്ടിവന്നിരുന്നു. മാനേജർ ജെസി മാർഷാണ് കാനഡയുടെ ആത്മവിശ്വാസം. ഇത്തവണ ഗ്രൂപ്പ് ഘട്ടം കടക്കാനാവുമെന്നാണ് പ്രതീക്ഷ. 2024 കോപ്പ അമേരിക്ക സെമിഫൈനൽ വരെ ടീമിനെ കൊണ്ടെത്തിക്കാൻ ജെസി മാർഷിന് സാധിച്ചു. യുവന്റസ് താരം ജൊനാഥൻ ഡേവിഡാണ് സ്റ്റാർ പ്ലെയർ. കാനഡയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് ഈ 26കാരൻ. രാജ്യത്തിനായി 75 കളികളിൽ 39 ഗോളുകൾ നേടിയിട്ടുണ്ട്. ബയേൺ മിഡ്ഫീൽഡർ അൽഫോൻസോ ഡേവിസും കാനഡയുടെ പ്രതീക്ഷയാണ്.
സ്വിറ്റ്സർലൻഡ്
12 തവണ ലോകകപ്പിൽ സാന്നിദ്ധ്യമറിയിച്ചട്ടുണ്ട്. 1934, 1938, 1954 വർഷങ്ങളിൽ ക്വാർട്ടറിലെത്തി. തുടർച്ചയായ ആറാം ലോകകപ്പാണ്. 2009ലെ അണ്ടർ 17 ലോകകപ്പ് നേടിയ ടീമിലെ താരമായിരുന്ന ഗ്രാനിറ്റ് ഷാകയാണ് ക്യാപ്റ്റൻ. സണ്ടർലൻഡ് എഫ്സിയുടെ മധ്യത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന ഷാകയിലാണ് സ്വിസ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധതാരം മാനുവൽ അകാഞ്ചി, ഗോൾകീപ്പർ ഗ്രിഗോർ കോബൽ എന്നിവരാണ് മറ്റ് പ്രമുഖർ. മുരറ്റ് യാകിനാണ് കോച്ച്.
ഖത്തർ
ആദ്യമായാണ് യോഗ്യതാ മത്സരങ്ങളുടെ കടമ്പകടന്ന് ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ തവണ ആതിഥേയരായി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഗ്രൂപ്പിലെ ഏറ്റവും താഴ്ന്ന റാങ്കിംഗുള്ള ടീമാണ്. പ്രതിരോധമാണ് മെയിൻ. ശാരീരികമായി ശക്തരായ യൂറോപ്യൻ എതിരാളികളോട് ഇടിച്ചുനിൽക്കാൻ കഴിയുമോയെന്നത് ചോദ്യമാണ്. കോച്ച് യുലെൻ ലോപെഗുയിയാണു ടീമിലെ സൂപ്പർ താരം. സ്പെയിൻ ദേശീയ ടീം, റയൽ, സെവിയ്യ തുടങ്ങിയ വമ്പൻ ക്ലബ്ബുകളെയും പരിശീലിപ്പിച്ച യുലന്റെ ‘തലക്കനം' ടീമിനെ ഗ്രൂപ്പ് ഘട്ടം കടത്തുമോയെന്ന് കാത്തിരുന്നുകാണണം. ഹസൻ അൽ ഹൈദോസാണ് നായകൻ. അൽമോസ് അലിയും മുഹമ്മദ് മുന്താരിയും ശ്രദ്ധേയതാരങ്ങൾ.
ബോസ്നിയ
യൂറോപ്യൻ ലോകകപ്പ് യോഗ്യതാ പ്ലേഓഫിൽ അസൂറികളെ കണ്ണീരിലാഴ്ത്തിയാണ് ബോസ്നിയ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഇത് രണ്ടാം തവണയാണ് ലോകകപ്പിന് യോഗ്യത നേടുന്നത്.
വെറ്ററൻ താരം എഡിൻ സെക്കോയാണ് പ്രധാന താരം. ജർമൻ ലീഗിലെ ഷാൽകെയുടെ താരമായ ഈ 40കാരനാണ് ബോസ്നിയൻ ആക്രമണത്തിന്റെ കുന്തമുന.
2014 ലോകകപ്പിൽ കളിച്ച ബോസ്നിയയുടെ സുവർണ തലമുറയുടെ ഭാഗമാണ് സെകോ. ടീമിന്റെ എൻജിൻ റൂമിൽ ബെഞ്ചമിൻ ടഹിറോവിച്ചും അർമിൻ ജിഗോവിച്ചുമാണുള്ളത്. സെർജെജ് ബാർബറസാണ് കോച്ച്.
Tags : Bosnia worldcup Football Fifa