മിർപൂർ: ക്യാപ്റ്റനെ മാറ്റിയിട്ടും ടീമിൽ അഴിച്ചുപണി നടത്തിയിട്ടും പാക്കിസ്ഥാന് രക്ഷയില്ല. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് ദയനീയ തോൽവി. എട്ട് വിക്കറ്റിന്റെ തോൽവിയാണ് പാക്കിസ്ഥാൻ വഴങ്ങിയത്.
നാല് അരങ്ങേറ്റക്കാരുമായി ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 30.4 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. ഫഹീം അഷ്റഫ് (37) ആണ് ടോപ്പ് സ്കോറർ. പാക്കിസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത് നാല് പേർ മാത്രം.
ഏഴ് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത നഹിദ് റാണയാണ് പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത്. മെഹ്ദി ഹസൻ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നഹിദ് റാണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 42 പന്തിൽ 67 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ തൻസിബ് ഹസനാണ് ബംഗ്ലാദേശ് ജയം അനായാസമാക്കിയത്. നജുമുൾ ഹൊസൈൻ സാന്റോ 27 റൺസ് നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി.