ഗുവാഹത്തി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം. മഴ വില്ലനായതോടെ 11 ഓവറായി ചുരുക്കിയ മത്സരത്തിൽ 27 റൺസിനാണ് രാജസ്ഥാൻ ജയിച്ചുകയറിയത്. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (32 പന്തിൽ 77 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 11 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. യുവതാരം വൈഭവ് സൂര്യവൻഷിയും യശസ്വി ജയ്സ്വാളും ചേർന്ന് ഇന്നിംഗ്സിന്റെ തുടക്കം മുതൽ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. വെറും 30 പന്തിൽ ഇരുവരും ചേർന്ന് 80 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത്.
മുംബൈ നിരയിൽ അല്ലാ ഗസൻഫാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, സൂപ്പർ താരം ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. മാത്രമല്ല മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങേണ്ടിയും വന്നു. 151 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ വമ്പൻ നിര പരാജയപ്പെടുന്ന കാഴ്ചയാണ് ഗുവാഹത്തിയിൽ കണ്ടത്. രോഹിത് ശർമ (5 റൺസ്), സൂര്യകുമാർ യാദവ് (6 റൺസ്), ഹാർദിക് പാണ്ഡ്യ (9 റൺസ്) എന്നിവർ രണ്ടക്കം കടക്കാതെയാണ് ക്രീസ് വിട്ടത്.
നമൻ ധിർ (25), ഷെഫാനെ റുതർഫോർഡ് (25) എന്നിവർ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല. രാജസ്ഥാൻ നിരയിൽ നന്ദ്രെ ബർഗർ, രവി ബിഷ്ണോയ്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മുംബൈയുടെ നട്ടെല്ലൊടിച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും മുംബൈ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും രാജസ്ഥാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഈ വിജയത്തോടെ പോയിന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
Tags : IPL Mumbai Indians Rajasthan Royals Latest News