സംസ്ഥാന സ്കൂള്‍ ഒളിന്പിക്സില്‍ ഓവറോൾ ചാന്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള 1
തിരുവനന്തപുരം: എട്ടുനാള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കൗമാരകായിക കിരീടമുയര്‍ത്തി തിരുവനന്തപുരം. സംസ്ഥാന സ്കൂള്‍ കായികമേളില്‍ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടത്തിയ അതേ പോരാട്ടവീര്യം തലസ്ഥാനത്തും കാഴ്്ചവച്ച ആതിഥേയര്‍, മുഖ്യമന്ത്രിയുടെ പേരില്‍ ഓവറോള്‍ ചാമ്പ്യന്മാര്ക്ക് പ്രഖ്യാപിച്ച 117.5 പവന് തൂക്കമുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കി.
നീന്തലിലും ഗെയിംസ് ഇനങ്ങളിലും സര്‍വാധിപത്യവുമായി മെഡല്‍ക്കുതിപ്പ് നടത്തിയ തിരുവനന്തപുരം 203 സ്വര്‍ണവും 147 വെള്ളിയും 171 വെങ്കലവുമുള്‍പ്പെടെ 1825 പോയിന്റുമായാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. 91 സ്വര്‍ണവും 56 വെള്ളിയും 109 വെങ്കലവുമായി 892 പോയിന്റോടെ തൃശൂര്‍ റണ്ണേഴ്സ് അപ്പായി.
ആതിഥേയ ജില്ല ഗെയിംസില്‍ 1107 പോയിന്റ് നേടിയപ്പോള്‍ നീന്തലില്‍ 649 ഉം അത്ലറ്റിക്സില് 69 ഉം പോയിന്റോടെയാണ് ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിച്ചുകയറിയത്.മീറ്റിലെ ശ്രദ്ധേയ മത്സരയിനമായ അത്ലറ്റിക്സില് മലപ്പുറം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.
22 സ്വര്‍ണവും 29 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 247 പോയിന്റോടെയാണ് മലപ്പുറം കുതിച്ചെത്തിയത്. 212 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മികച്ച സ്കൂളുകളില്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് 78 പോയിന്റോടെ തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായി.
58 പോയിന്റ് നേടിയ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ് രണ്ടാമതെത്തി. സ്പോര്‍ട്സ് സ്കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി.വി രാജ സ്കൂള്‍ 57 പോയിന്റുമായി ഒന്നാമതെത്തി. അത്ലറ്റിക്സില് 16 റിക്കാര്ഡുകള്ക്കാണ് അനന്തപുരി വേദിയായത്.
ചാമ്പ്യന്മാര്ക്കുള്ള ട്രോഫികള്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മാനിച്ചു.