കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങൾക്കു നാളെ തുടക്കം. അപരാജിതരായി മുന്നേറുന്ന ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആദ്യ സെമിയിൽ നേരിടും.
അഞ്ചിന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ജയിക്കുന്ന ടീമുകൾ എട്ടിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. സെമി ഫൈനലിനും കലാശപ്പോരാട്ടത്തിനും ഐസിസി റിസർവ് ദിനം കരുതിയിട്ടുണ്ട്.
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചത്. ആശങ്കകൾക്കും സമ്മർദങ്ങൾക്കും വിരാമമിട്ട് സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ രണ്ടാം സ്ഥാനം പിടിച്ചു. ഇന്ത്യ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടേ പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാനോട് രണ്ട് സൂപ്പർ ഓവർ വേണ്ടിവന്ന മത്സരത്തിൽ മാത്രമാണ് വെല്ലുവിളി നേരിട്ടത്.
ഗ്രൂപ്പ് രണ്ടിൽ ചാന്പ്യന്‍മാരായാണ് ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യയെ നേരിടാൻ എത്തുന്നത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്ന് ചാന്പ്യന്മാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് പ്രോട്ടീസിന്റെ വജ്രായുധം. 175.16 ശരാശരിയിൽ റണ്‍സ് വാരുന്ന മാർക്രം നയിക്കുന്ന ടീം സന്തുലിതമാണ്. കഗിസോ റബാഡ നയിക്കുന്ന ബൗളിംഗ് നിര മാർക്കോ യാൻസണ്, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് തുടങ്ങിയവരാൽ സന്പന്നം.
ടോപ് ഓർഡർ ബാറ്റർമാരുടെ വീഴ്ച ലോകകപ്പിൽ ഇന്ത്യയെ വലച്ചു. സഞ്ജു സാംസണിന്റെ വരവോടെ ടീം ഉയിർത്തെണീറ്റു. തിലക് വർമ ഫോമിലേക്ക് തിരിച്ചെത്തി. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും തകർത്തടിക്കാൻ സജ്ജം. അഭിഷേകിന്റെ ദയനീയ പ്രകടനം ടീമിനെ കുഴയ്ക്കുന്നുണ്ട്. ബുംറയ്ക്കൊപ്പം അർഷ്ദീപ് സിംഗും വരുണ്‍ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും അകസർ പട്ടേലും ചേരുന്നതോടെ ബൗളിംഗിന് മൂർച്ചയുണ്ട്.
ഫിൽ സാൾട്ട്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ടോം ബാന്റൺ അടങ്ങുന്ന ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയ്ക്കൊപ്പം ജോഫ്ര ആർച്ചർ നയിക്കുന്ന ബൗളിംഗ് നിര കൂടിച്ചേരുന്നതോടെ എതിരാളികൾ വിയർക്കും. ന്യൂസിലൻഡും കരുത്തുറ്റ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ചേർന്നതാണ്.
Tags : semi finals Twenty20 Cricket World Cup ICC Men worldcup