ക്വാൽകോം
ന്യൂഡൽഹി: സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് പ്രേമികൾക്ക് കനത്ത തിരിച്ചടിയായി പ്രമുഖ ചിപ്പ് നിർമാതാക്കളായ ക്വാൽകോം തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നു. സെപ്റ്റംബർ 1 മുതൽ വിതരണം ചെയ്യുന്ന ചിപ്പുകൾക്ക് രണ്ട് അക്ക ശതമാനത്തിന്റെ വിലവർധനവ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. നിർമാണ സാമഗ്രികളുടെ കടുത്ത ക്ഷാമവും അനുബന്ധ ചെലവുകൾ വർധിച്ചതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അസംസ്കൃത വസ്തുക്കൾ നൽകുന്ന കമ്പനികളുടെ വിലവർദ്ധനവ് ഇതുവരെ സ്വന്തം നിലയിൽ സഹിക്കുകയായിരുന്നുവെന്നും എന്നാൽ ഇനി അത് സാധ്യമല്ലെന്നുമാണ് ക്വാൽകോം വ്യക്തമാക്കിയിട്ടുള്ളത്. ബദൽ മാർഗ്ഗങ്ങൾ നോക്കിയെങ്കിലും മറ്റ് വഴികളില്ലാത്തതിനാൽ നിർമാതാക്കൾക്ക് കത്തയക്കുകയായിരുന്നു.
സെപ്റ്റംബറിന് ശേഷം ഷിപ്പ് ചെയ്യുന്ന എല്ലാ ക്വാൽകോം ചിപ്പുകൾക്കും ഈ വിലവർദ്ധനവ് ബാധകമാകും. സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലും, വിൻഡോസ് പിസികളിലും, സ്മാർട്ട് ഗ്ലാസുകളിലും പ്രവർത്തിക്കുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ചിപ്പുകളാണ്.
ടെക് ലോകത്ത് സാങ്കേതിക സാമഗ്രികളുടെ വില വർധിക്കുന്നത് ഇത് ആദ്യമല്ല. ആപ്പിൾ, സാംസങ്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് വില കൂട്ടാൻ നിർബന്ധിതരാകുകയാണ്.
വരാനിരിക്കുന്ന ഗൂഗിൾ പിക്സൽ 11 മോഡലുകൾക്ക് കഴിഞ്ഞ പതിപ്പിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വില കൂട്ടുന്നതിനൊപ്പം പ്രൊഡക്ഷൻ ചെലവ് കുറയ്ക്കാനായി ചില കമ്പനികൾ ഫോണുകളുടെ സവിശേഷതകൾ കുറയ്ക്കാനും സാധ്യതയുണ്ട്.
ചിപ്പുകളുടെ വില വർധിക്കുന്നതോടെ ഫോൺ നിർമാതാക്കൾ ഈ അധികച്ചെലവ് ഉപഭോക്താക്കളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ തന്നെയാണ് സാധ്യത. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ വിപണിയിലെത്തുന്ന പുതിയ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗണ്യമായ വിലവർധനവ് പ്രതിഫലിച്ചേക്കാം.
Tags : technology chipprices suppliers qualcomm