എല്ലാവരും ജയിക്കാന്‍വേണ്ടി മത്സരിക്കുമ്പോള്‍ തോല്ക്കാന്വേണ്ടി മാത്രം മത്സരിച്ച് "ഇലക്ഷന് കിംഗ്' എന്ന റെക്കോര്‍ഡ് നേടിയ ഒരാളുണ്ട്. തമിഴ്നാട് സേലം മേട്ടൂര്‍ ഡാമിന് സമീപത്തെ ഡോ. കെ. പത്മരാജന്.
തോല്‍വി ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനായി 23ന് തമിഴ്നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ മേട്ടൂരില്‍ മത്സരിക്കാനായി 253-ാമത്തെ പത്രികയും ടിവികെ നേതാവും സിനിമാ താരവുമായ വിജയ്ക്കെതിരെ ചെന്നൈയിലെ പെരമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായുള്ള 254-ാമത്തെ നാമനിര്‍ദേശ പത്രികകൂടി നല്കിയിരിക്കുകയാണിദ്ദേഹം.
ഇതോടെ ഇദ്ദേഹത്തിന്റെ 254-ാം തെരഞ്ഞെടുപ്പ് മത്സരം കൂടിയാണിപ്പോള്‍ നടക്കുന്നത്. രാഷ്ട്രപതിക്കും പ്രധാന മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്ക്കുമെതിരെയുള്ള മത്സരത്തിലൂടെ ശ്രദ്ധേയനായ പത്മരാജന് ഇക്കുറി ടിവികെ നേതാവ് വിജയുമായാണ് മത്സരിക്കുന്നത്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഇക്കുറി വിജയ് ആണ് ശ്രദ്ധിക്കപ്പെടുന്ന താരം എന്നതിനാലാണ് പത്മരാജന് വിജയ്ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും തോല്‍വി ഉറപ്പായതിനാല്‍ എറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റയാളെന്ന റെക്കോര്‍ഡ് കൈവിടാതിരിക്കുകയാണ് ലക്ഷ്യം.
പത്മരാജന് ചെറിയ മീനല്ല
പത്മരാജന് ജനിച്ചതും വളര്‍ന്നതുമെല്ലാം സേലത്താണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാടാണ് പയ്യന്നൂരിന് സമീപത്തെ കുഞ്ഞിമംഗലം. കുഞ്ഞിമംഗലവുമായുള്ള ഈ വേരോട്ടമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാരണമായത്.
ഇത്തവണ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനായി നാമനിര്‍ദേശ പത്രികയുടെ ഫോമുകൾ വാങ്ങിയെങ്കിലും പത്രിക സമര്‍പ്പിക്കാനായില്ല. തുടര്‍ന്നാണ് തമിഴനാട് തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലായി പത്രിക നല്‍കിയത്. 1988ല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ തോല്‍വിക്കു വേണ്ടിയുള്ള മത്സരം.
ഇതുവരെ വാജ്പേയ്, ജയലളിത, കരുണാനിധി, വയലാര്‍ രവി, എ.കെ. ആന്റണി, യദൂരപ്പ, ബംങ്കാരപ്പ, എസ്.എം. കൃഷ്ണ, വിജയ് മല്യ, പിണറായി വിജയന്, പ്രിയന്കാ ഗാന്ധി, എടപ്പാടി പഴനിസ്വാമി തുടങ്ങി ഉപരാഷ്ട്രപതി ടി.പി. രാധാകൃഷ്ണന് വരേയുള്ളവര്ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ലോകസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും മത്സരിച്ചിരുന്നു.

തോല്‍വി സമ്മാനിച്ചത് നിരവധി റെക്കോര്‍ഡുകള്‍
"റെക്കോര്‍ഡ് തോല്‍വി'യെന്ന് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍, "തോല്‍വിയില്‍ റെക്കോര്‍ഡ്' എന്നത് പത്മരാജന്റെ സംഭാവനയാണ്. ഇങ്ങിനെ തോല്‍വിയുടെ റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കിയ കഥ ഇദ്ദേഹം വിവരിക്കുന്നതിങ്ങനെ. "തോല്‍ക്കുക മാത്രമാണ് തന്റെ ലക്ഷ്യം. 1991ല്‍ നരസംഹറാവുവിനെതിരെ മത്സരിച്ചപ്പോള്‍ തന്നെ കിഡ്നാപ്പ് ചെയ്ത സംഭവമുണ്ടായി.
ഒരാള്‍ രണ്ടിടങ്ങളില്‍ മാത്രമേ പരമാവധി മത്സരിക്കാന്‍ പാടുള്ളുവെന്ന നിബന്ധന വരുന്നതിനിടയായത് 1996ല്‍ അഞ്ച് സംസ്ഥനങ്ങളിലായി എട്ടിടങ്ങളില്‍ ഞാന്‍ മത്സരിച്ചതോടെയാണ്. ഇതുവരെ കെട്ടിവയ്ക്കാനും മറ്റുമായി ഒരു കോടിയിലേറെ രൂപയാണ് ചെലവായത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഡല്‍ഹി ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവ ഇതിനകം നേടിക്കഴിഞ്ഞു. പത്മശ്രീ നേടണമെന്ന ആഗ്രഹമാണ് മനസില്‍. 38 വര്‍ഷമായി തുടരുന്ന തോല്‍വിക്കു വേണ്ടിയുള്ള ഈ യാത്ര തുടരുമെന്നും പത്മരാജന് രാഷ്ട്രദീപികയോട് പറഞ്ഞു.
പത്മരാജന്റെ ഇഷ്ടചിഹ്നം ടയര്‍
വിളക്ക്, മോതിരം, വള, സൈക്കിള്‍ തുടങ്ങി ടയര്‍ വരെയാണ് ഇതിനകം ഇദ്ദേഹം തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയത്. മേട്ടൂരില്‍ പത്മ ടയര്‍ വര്‍ക്സ് എന്ന ടയര്‍ റീസോളിംഗ് സ്ഥാപനം നടത്തിവരുന്ന ഇദ്ദേഹത്തിന്റെ ഇഷ്ടചിഹ്നം ടയറാണ്. തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ തോല്‍ക്കാനായാണ് മത്സരിക്കുന്നതെങ്കിലും ജീവിത മത്സരത്തില്‍ വിജയിച്ചു നില്‍ക്കുകയാണ് ഇദ്ദേഹം.
വിദേശത്ത് ജോലിയുള്ള മക്കളുള്‍പ്പെടെയുള്ള സന്തുഷ്ടമായ കുടംബ ജീവിതമാണ് ഇദ്ദേഹത്തിന്റേത്. 38 വര്‍ഷത്തെ തോല്‍വി ചരിത്രത്തിലെ കൗതുകവും പുതുമയുമാണ് ഇലക്ഷന് കിംഗെന്ന പേര് സമ്മാനിച്ചത്.
അറുപത്താറാം വയസിലും തെരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് പിന്മാറാന് കൂട്ടാക്കാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്മരാജന്റെ തോല്‍വികള്‍ മറ്റാര്‍ക്കും മറികടക്കാനാവാത്ത പുതിയ റെക്കോര്‍ഡുകളായി മാറുകയാണ്.
Tags : Dr. K. Padmarajan Election Vijay