അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ അന്ന് പെട്ടെന്നൊന്നും വീട്ടിലെത്താറുണ്ടായിരുന്നില്ല. അന്ന് സ്കൂൾ ഗൗണ്ടിലെ കളി ഏറെ നേരം നീണ്ടുനിൽക്കും. ചിലപ്പോൾ ഒരു അടിപിടിയും കണക്കുതീർക്കലുമൊക്കെ ഉണ്ടാകും. ഒരു വർഷം കഴിയുകയല്ലേ... സന്ധ്യ മയങ്ങും മുമ്പ് വീടണയും. അല്ലെങ്കിൽ വീട്ടിൽ നിന്ന് വർഷാവസാന കണക്ക് തീർക്കൽ ഉണ്ടാകും.
വീട്ടിലെത്തിയ ഉടൻ പുസ്തക സഞ്ചി വലിച്ച് ഒരൊറ്റയേറാണ്. ജയിച്ചാലും തോറ്റാലും ഇനി രണ്ടുമാസം കഴിഞ്ഞില്ലേ അത് തൊടേണ്ടൂ എന്നൊരു ആശ്വാസത്തോടെ. അന്ന് പല വീട്ടിലും ടിവി ഇല്ല. നേരത്തെ അത്താഴം കഴിഞ്ഞ് കിടക്കും. പഠിക്കാൻ ആരും പറയില്ലല്ലോ. നേരം പോകാൻ മൊബൈലും ഇല്ല. പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേൽക്കും.
സാധാരണ സ്കൂളിൽ പോകാൻ അമ്മയും അച്ഛനും പലവട്ടം വിളിച്ചാലും കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാത്തവർ അവധിക്കാലത്തിന്റെ ആദ്യദിവസം സൂര്യനേക്കാൾ മുന്പ് എഴുന്നേൽക്കും. പല്ലുതേച്ച് മുഖം കഴുകി നേരെ കറങ്ങാൻ ഇറങ്ങും. നാട്ടിടവഴികളിലൂടെ, പാടവരമ്പിലൂടെ, മാവും പ്ലാവുമൊക്കെ തിങ്ങിനിൽക്കുന്ന പറമ്പുകൾക്കിടയിലൂടെ..
നീന്തൽ അറിയുന്നവർ നേരെ കുളത്തിലേക്ക്. ചാടിയും കുതിച്ചുമറിഞ്ഞും മുങ്ങാംകുഴിയിട്ടും പരസ്പരം വെള്ളം തെറിപ്പിച്ചും കുളത്തിൽ നീരാട്ടോട് നീരാട്ട്.. ഒന്ന് കേറി പോടാ എന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നതുവരെ ഈ തുടിച്ചുകുളി തുടരും.
കുളത്തിൽ നിന്ന് കരയ്ക്ക് കയറി തലതോർത്തി ഒരൊറ്റ ഓട്ടമാണ് വീട്ടിലേക്ക്. രാവിലെ ഒന്നും കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിയതല്ലേ. വയറ്റിൽ വിശപ്പ് കത്തി കാളുന്നുണ്ടാകും. അതുകൊണ്ടുതന്നെ നന്നായി കഴിക്കും, എന്തുതന്നെയാണെങ്കിലും.
ഇനി ഉച്ചവരെ അധ്വാനിക്കാനുള്ളതാണ്. ഉച്ചയൂണിന്റെ സമയം വരെ ചെയ്യേണ്ട കാര്യങ്ങൾ കുളത്തിൽ വച്ച് തന്നെ പ്ലാൻ ചെയ്തിട്ടുണ്ടാകും. അതുകൊണ്ട് കൺഫ്യൂഷൻ ഇല്ല പ്രഭാത ഭക്ഷണം കഴിഞ്ഞാൽ നേരെ കളിക്കളത്തിലേക്ക്.
രണ്ടുമാസത്തെ അവധിക്കാലം എന്നു പറഞ്ഞാൽ നല്ല വേനൽക്കാലമാണ്. അതായത് അസൽ മാമ്പഴക്കാലം. പുലർച്ചെ എഴുന്നേറ്റ് മാവിൻചുവട്ടിലേക്ക് ഓടുന്നത് ഒരു കോമ്പറ്റീഷൻ ഇനം അല്ലാത്തത് കൊണ്ട് കപ്പൊന്നും കിട്ടിയിട്ടില്ല.
പക്ഷേ അത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. മാവിൻചുവട്ടിൽ ആദ്യം എത്തുന്നത് ആരാണ്, ആർക്കാണ് ഏറ്റവും കൂടുതൽ താഴെ വീണു കിടക്കുന്ന മാങ്ങ പെറുക്കിയെടുക്കാൻ പറ്റുക തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ നല്ല മത്സരമായിരുന്നു.
ആര് കൂടുതൽ പെറുക്കി എടുത്താലും അതെല്ലാം അന്ന് പങ്കിട്ടു കൊടുക്കുമായിരുന്നു. പച്ച മാങ്ങയാണെങ്കിൽ കൈപ്പിടിയിൽ ഒതുക്കി കല്ലിൽ ഒരൊറ്റ അടി. പല കഷ്ടങ്ങൾ ആയി ആ മാങ്ങ വീതിച്ചു വിണ്ടുകീറും. ആരെങ്കിലും ഉപ്പും മുളകുപൊടിയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ സംഗതി ഉഷാർ.
പഴുത്ത മാങ്ങയാണെങ്കിൽ കടിച്ചു വലിച്ചു ചവച്ച് ഈമ്പി കുടിക്കും. കൈവിരലുകൾക്കിടയിലൂടെ മാങ്ങയുടെ പഴുത്ത ചാറ് അങ്ങനെ ഒഴുകി കൈമുട്ട് വരെ എത്തും. കൈമുട്ടിലേക്ക് ഒലിച്ചിറങ്ങുമ്പോഴേക്കും ആ മാങ്ങാച്ചാർ നക്കിയെടുക്കുന്ന ഒരു സ്റ്റൈൽ ഉണ്ട്. അറപ്പ് തോന്നേണ്ട കാര്യമില്ല അതൊരു രസമായിരുന്നു.
പറങ്കിമാവിന്റെ താഴെ കശുവണ്ടി വീണു കിടപ്പുണ്ടാകും. അതെടുത്ത് ചുട്ടു തിന്നുന്നതും രുചിയുള്ള ഓർമയായി തന്നെ നിൽക്കുന്നു. മാഞ്ചുവട്ടിലെ ബാല്യകാലവും അവധിക്കാലവും നാട്ടിൻപുറത്തെ കുട്ടികൾ ഇപ്പോഴും ആസ്വദിച്ചാഘോഷിക്കുന്നുണ്ടാകും... ഭാഗ്യം ചെയ്തവർ.
വെക്കേഷൻ തുടങ്ങുമ്പോൾ തന്നെ അമ്മ അമ്മ വീട്ടിലേക്കും അച്ഛൻ വീട്ടിലേക്കും അമ്മാവന്റെ വീട്ടിലേക്ക് ഒക്കെ യാത്ര പോകുന്നത് രസമായിരുന്നു. അവിടെയും കുട്ടിപ്പട കാത്തിരിക്കുന്നുണ്ടാവും. വെക്കേഷന് തങ്ങളുടെ വീട്ടിലേക്ക് എത്തുന്ന കുട്ടി അതിഥികളെ കാത്ത്... ആകെ ബഹളമായമായിരിക്കും പിന്നെ.
കളിയും ഭക്ഷണവും ഊണും ഉറക്കവും എല്ലാം ഒരുമിച്ച്. അമ്മായി വൈകുന്നേരം നാലുമണിക്ക് നല്ല പലഹാരങ്ങൾ ഉണ്ടാക്കി തരും. വട്ടം കൂടിയിരുന്ന് അതും ചായയും കഴിച്ച് വീണ്ടും കളിയോട് കളി. അമ്മാവൻ ഇടയ്ക്ക് സിനിമയ്ക്ക് കൊണ്ടുപോകും. അതും ഒരു സംഭവമായിരുന്നു.
മിക്കവാറും വൈകുന്നേരത്തെ ആറു മണിക്കുള്ള ഷോയ്ക്ക് ആയിരിക്കും കൊണ്ടുപോവുക. നഗരത്തിലെ തിയറ്ററിൽ ആണെങ്കിൽ അത്ഭുതം കൂടും. എസിയുടെ തണുപ്പും പതുപതുത്ത കുഷ്യനുള്ള സീറ്റും ഇന്റർവെല്ലിന് ഒത്തു കിട്ടുന്ന വ്യത്യസ്തങ്ങളായ പലഹാരങ്ങളും സിനിമ കാണൽ അടിപൊളിയാക്കും.
നാട്ടിൻപുറങ്ങളിലെ ഉത്സവം കൂടലും അവധിക്കാലത്തെ ഒഴിച്ചുകൂടാനാവാത്ത കാര്യമായിരുന്നു.അന്നു കയറി മേഞ്ഞ പൂരപ്പറമ്പുകൾ എത്ര.. ചുറ്റിക്കറങ്ങിയ ഉത്സവപ്പറമ്പുകൾ എത്ര.. ഓർമയില്ല..
അവധിക്കാലം കഴിയും മുന്പ് അമ്മാവന്റെ വീട്ടിൽ നിന്നുമുള്ള മടങ്ങിവരവാണ് സങ്കടം.
അന്ന് അമ്മാവന്റെ വീട്ടിൽ ചിലപ്പോൾ പ്രായമായ മുത്തശീമാർ ഉണ്ടാകാറുണ്ട്. സന്ധ്യയ്ക്ക് നാമം ചൊല്ലൽ പ്രാർത്ഥന ഇതെല്ലാം പലയിടത്തും കർശനമായിരുന്നു. മുത്തശിക്കഥ കേട്ട് ഒരു ബാല്യവും ഒരുപാട് പേർക്ക് ഉണ്ടായിരുന്നു.
അവധിക്കാലം ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളും ആഘോഷമാക്കിയിരുന്നു കേട്ടോ. അവർക്ക് അധികം പുറത്ത് ചുറ്റി കറങ്ങാൻ താൽപര്യം കാണാറില്ല. പെൺകുട്ടികൾ വീടിന്റെ ഉമ്മറത്തോ തണലത്തോ ഇരുന്ന് അഞ്ചാംകല്ല്, പടവെട്ട്, പാവകളി, ചോറും കറിയും ഉണ്ടാക്കി കളിക്കൽ, തുന്നൽ, കല്ലുകളിൽ ഇതെല്ലാം ചെയ്തു സമയം കളഞ്ഞു.
മണ്ണിൽ കളിക്കുന്നത് കൊണ്ട് അന്ന് ആർക്കും ഒരു അസുഖവും വന്നിരുന്നില്ല. അതുകൊണ്ടുതന്നെ മണ്ണിൽ കളിക്കേണ്ട എന്ന് അന്ന് ആരും പറഞ്ഞിട്ടുമില്ല. മണ്ണപ്പം ചുട്ടും മണ്ണ് കുഴച്ച് രൂപങ്ങൾ ഉണ്ടാക്കിയും അങ്ങനെ കളിച്ചു തിമിർത്ത നാളുകൾ.
നാടൻ കളിപ്പാട്ടങ്ങൾ അന്ന് ബ്രാൻഡഡ് കമ്പനികൾ അല്ല കുട്ടികൾ തന്നെയാണ് കളിക്കാനായി സ്വയം ഉണ്ടാക്കിയിരുന്നത്. അതിൽ ഓലപ്പന്തുണ്ടാകും, ഓലപ്പീപ്പിയുണ്ടാകും, മച്ചിങ്ങയിൽ ഈർക്കിൽ കുത്തി പമ്പരം ചുറ്റും, കാറ്റാടി ഉണ്ടാക്കും, കടലാസുകൊണ്ട് സൂപ്പർ ജെറ്റ് പ്ലെയിൻ ആകാശത്ത് പറപ്പിക്കും...
അങ്ങനെ കളികൾ ഏറെ.. കളിത്തട്ട് അല്ലെങ്കിൽ കിളിത്തട്ട്, കുട്ടിയും കോലും, കൈകൊട്ടി കളി, ഒളിച്ചുകളി അഥവാ സാറ്റടിച്ചുകളി, കണ്ണുകെട്ടി കളി, ഗോലി കളി, ഏറു പന്ത്, തുടങ്ങി ഒട്ടനവധി കളികൾ അന്ന് വീട്ടിനകത്തും പുറത്തും കളിച്ചിട്ടുണ്ട്.
സഹൃദയരായ കലാവാസനയുള്ള കുട്ടികൾ അവധിക്കാലത്ത് നാടകവും സെറ്റ് ചെയ്യാറുണ്ട്. പ്ലാവില തൊപ്പി വച്ച രാജാവും കുന്തം പോലെ വടി കുത്തിപ്പിടിച്ച മന്ത്രിമാരും ഒക്കെ അന്ന് അരങ്ങു തകർത്തിരുന്നു. എറിയാൻ മിടുക്കരായവർ മാവിലും പുളിയിലും നല്ല ഏറ് എറിഞ്ഞ് മാങ്ങയും പുളിയും എല്ലാം താഴെ വീഴ്ത്തുമ്പോൾ ഓടിച്ചെന്ന് പെറുക്കാൻ എന്ത് രസമായിരുന്നു.

രണ്ടുമാസത്തെ അവധിക്കാലത്ത് ആണല്ലോ വിഷു വരിക. കണി വെക്കലും പടക്കം പൊട്ടിക്കലും വിഷുക്കൈനീട്ടവും എല്ലാം അടിച്ചുപൊളിക്കാറുണ്ട്. പടക്കം വാങ്ങാനുള്ള പോക്കാണ് പോക്ക്. കണ്ടത് മുഴുവൻ വാങ്ങണമെന്ന് തോന്നും പക്ഷേ വിലക്കൂടുതൽ കാരണം കുറച്ചു മാത്രം മേടിക്കും.
ഒരുമിച്ച് മേടിച്ച് വീട്ടിലെത്തിയാൽ അമ്മാവനോ അമ്മായിയോ എല്ലാവർക്കുമായി പടക്കങ്ങൾ വീതിച്ചു തരും. തനിക്ക് കിട്ടിയത് പൊട്ടിക്കാതെ മറ്റവൻ പൊട്ടിക്കട്ടെ എന്ന് കരുതി കാത്തിരുന്നിട്ടുണ്ട്. അവന്റെ മുഴുവൻ പൊട്ടി കഴിയുമ്പോൾ എന്റെ എടുത്ത് പൊട്ടിച്ചു കൊതിപ്പിക്കാമല്ലോ എന്നായിരുന്നു മനസിലെ ഐഡിയ.
അങ്ങനെ കളിച്ചും ചിരിച്ചും പറഞ്ഞും മിണ്ടിയും ഓടിയും ചാടിയും ഒക്കെ രണ്ടുമാസത്തെ വെക്കേഷൻ ഓടിപ്പോകും. അതിനിടയിൽ ടെൻഷനടിപ്പിക്കാൻ റിസൾട്ട് വരുന്ന ദിവസം ഉണ്ട്. റിസൾട്ട് അറിഞ്ഞാൽ പിന്നെ വീണ്ടും ആഘോഷം തുടങ്ങും.
അത് ജയം ആയാലും തോൽവിയായാലും. അതാണ് പിന്നീട് സ്പോർട്സ്മാൻ സ്പിരിറ്റ് എന്നു പറഞ്ഞ് പലരും വിശേഷിപ്പിച്ചത്. വെക്കേഷൻ കഴിയാറാവുമ്പോഴേക്കും പുതിയ പുസ്തകങ്ങൾ വാങ്ങാൻ സ്കൂളിൽ പോകും. നല്ല മണമായിരിക്കും ആ പുസ്തകങ്ങൾക്ക്.
പഴയ പുസ്തകങ്ങൾ പേജ് എല്ലാം വിട്ടു തുടങ്ങിയിട്ടുണ്ടാകും. ചിലപ്പോൾ ആ പുസ്തകങ്ങൾക്ക് അവകാശികളും ആയിട്ടുണ്ടാകും. തൊട്ടപ്പുറത്തുള്ള ആരെങ്കിലും പഴയ പുസ്തകങ്ങൾ തേടി വരാറുള്ളത് മനസിൽ തെളിയുന്നു.
വെക്കേഷൻ ക്ലാസില്ല, കോച്ചിംഗ് ക്ലാസ് ഇല്ല, മൊബൈലും ഇന്റർനെറ്റുമില്ല... ഇന്നത്തെ അവധിക്കാലത്ത് നിന്നും തികച്ചും വേറിട്ട ഒരു അവധിക്കാലം.. അതെ അങ്ങനെ ഒരു അവധിക്കാലം നമുക്കുണ്ടായിരുന്നു. ഓർത്തു പറയാൻ അങ്ങനെ ഒരു അവധിക്കാലം.
Tags : Todays Story Summer Holiday