നിമിഷ നേരം കൊണ്ട് വൈറലാകാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ ജീവൻ പൊലിഞ്ഞ വാർത്ത നൊമ്പരമാകുന്നു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിസൗരിയ റെയിൽവേ സ്റ്റേഷന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
റിച്ചോള ഗ്രാമത്തിൽ നിന്നുള്ള 22 -കാരനായ മുഹമ്മദ് ഫൈസാനാണ് സുഹൃത്തിനോടൊപ്പം സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെ ദാരുണമായ അപകടത്തിൽപ്പെട്ടത്.
ഒരു പ്രൊഫഷണൽ ഹെയർ ഡ്രെസറായിരുന്ന ഫൈസാൻ തന്റെ സുഹൃത്ത് അനുജിനൊപ്പമാണ് ഫ്ലൈഓവർ നിർമ്മാണം നടക്കുന്നയിടത്തേക്ക് എത്തിയത്.
അവിടെ റോഡരികിൽ കൂട്ടിയിട്ടിരുന്ന കൂറ്റൻ കോൺക്രീറ്റ് സ്ലാബുകൾക്ക് മുകളിൽ കയറി വീഡിയോ പകർത്താനായിരുന്നു ഇവരുടെ നീക്കം.
എന്നാൽ സ്ലാബിന് മുകളിൽ കയറി നിൽക്കുന്നതിനിടെ ഫൈസാൻ പെട്ടെന്ന് ബാലൻസ് തെറ്റി താഴേക്ക് വീണു. ഇതോടെ അവൻ പിടിച്ചുനിന്ന വലിയ കോൺക്രീറ്റ് സ്ലാബും ഇളകി തലയിലേക്ക് തന്നെ മറിഞ്ഞുവീഴുകയായിരുന്നു.
സെക്കന്റുകൾക്കുള്ളിൽ സംഭവിച്ച ഈ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തൽക്ഷണം തന്നെ മരണപ്പെട്ടു. അപകടം കണ്ടുനിന്ന പരിസരവാസികൾ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
ഹൈഡ്രാ മെഷീൻ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് സ്ലാബിന് അടിയിലായ യുവാവിന്റെ മൃതദേഹം പുറത്തെടുക്കാനായത്. ആറ് സഹോദരങ്ങളുള്ള കുടുംബത്തിലെ അഞ്ചാമനാണ് ഫൈസാന്.
നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും യുവാക്കൾക്കിടയിലുള്ള അപകടകരമായ സോഷ്യൽ മീഡിയ പ്രവണതകളെക്കുറിച്ചും ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിതുറന്നു.
ലൈക്കുകൾക്കും സോഷ്യൽ മീഡിയയിലെ താൽക്കാലിക പ്രശസ്തിക്കും വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്നത് എത്രത്തോളം വലിയ വിഡ്ഢിത്തമാണെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു.
നിർമ്മാണ മേഖലകൾ പലപ്പോഴും അസ്ഥിരമായ വസ്തുക്കളാൽ അപകടസാധ്യതയുള്ളവയാണെന്നും ഇത്തരം സ്ഥലങ്ങളിൽ അതിക്രമിച്ചു കയറുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Tags : Bareilly Nawabganj ConstructionSiteSafety FlyoverAccident UPNews