വർക്കല ബീച്ചിൽ വിനോദസഞ്ചാരികളായ സ്ത്രീകൾക്ക് നേരെ നടന്ന അങ്ങേയറ്റം അരോചകമായ അതിക്രമം കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും സ്ത്രീസുരക്ഷാ പ്രതിച്ഛായയ്ക്കും കടുത്ത വെല്ലുവിളിയുയർത്തുകയാണ്.
ബീച്ചിൽ വിശ്രമിക്കാനെത്തിയ സ്ത്രീകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ പകർത്തിയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
യാതൊരു ഭയമോ കുറ്റബോധമോ ഇല്ലാതെ, വളരെ നിസാരമായി ചിരിച്ചുകൊണ്ടാണ് ഈ യുവാക്കൾ സ്ത്രീകളെ പിന്തുടർന്ന് വീഡിയോ എടുത്തത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും നിരവധി ആളുകൾ ഇത് കാണുകയും ചെയ്തു.
മറ്റൊരാളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ ഒളിഞ്ഞുനോക്കുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതാ അവകാശത്തിന്റെയും ലംഘനമാണ്.
ഇത്തരം പ്രവർത്തികൾ കേവലം ധാർമ്മികമായ തെറ്റ് മാത്രമല്ല, കൃത്യമായ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം കൂടിയാണ്. വീഡിയോ വൈറലായതോടെ സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധമാണ് ആഞ്ഞടിക്കുന്നത്.
വിനോദസഞ്ചാരത്തിന് പേരുകേട്ട വർക്കലയുടെ സമാധാനപരമായ അന്തരീക്ഷം തകരുകയാണെന്നും, ഇത്തരം മോശം പെരുമാറ്റങ്ങൾ കാരണം വിദേശ സഞ്ചാരികൾ കേരളം വിട്ടുപോകാൻ ഇടയാക്കുമെന്നും പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
ചിലർ ഈ യുവാക്കളുടെ വംശീയ പശ്ചാത്തലത്തെക്കുറിച്ച് ചർച്ചകൾ തുടങ്ങിയെങ്കിലും, കുറ്റവാളികളുടെ ജന്മനാടിനേക്കാൾ ഉപരിയായി സ്ത്രീകളോടുള്ള അവരുടെ മനോഭാവമാണ് തിരുത്തപ്പെടേണ്ടതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് നിർഭയമായി നടക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും, ഇത്തരം 'ക്രീപ്പി' സ്വഭാവമുള്ളവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന പ്രധാന ആവശ്യം.
Tags : VarkalaBeach Varkala WomenSafety KeralaTourism PrivacyMatters