കോർപ്പറേറ്റ് ലോകത്തെ പതിവ് മര്യാദകളും ഔദ്യോഗിക ഭാഷാശൈലികളും പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു ജെൻ-സി ജീവനക്കാരൻ അയച്ച ലീവ് ആപ്ലിക്കേഷൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
സാധാരണയായി ഉപയോഗിക്കുന്ന "പെർ മൈ ലാസ്റ്റ് ഇമെയിൽ", "ഹോപ്പ് ദിസ് ഫൈൻഡ്‌സ് യു വെൽ" തുടങ്ങിയ ശൈലികൾക്ക് പകരം അതീവ ബോൾഡ് ആയ ഭാഷയാണ് ഈ ജീവനക്കാരൻ ഉപയോഗിച്ചത്.
ഓഫീസിലെ സമ്മർദ്ദകരമായ അന്തരീക്ഷം തന്‍റെ ആരോഗ്യത്തെയും ചർമ്മത്തെയും ബാധിച്ചുവെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അപേക്ഷ തുടങ്ങുന്നത്.
ഈ അപേക്ഷ വെറുമൊരു ലീവ് ലെറ്റർ മാത്രമല്ല, മറിച്ച് താൻ ഒരു 'മെയിൻ ക്യാരക്ടർ' ആണെന്ന് പ്രഖ്യാപിക്കുന്ന ഒരു മിഷൻ സ്റ്റേറ്റ്‌മെന്‍റ് കൂടിയാണ്.
'ദ ഡെവിൾ വെയേഴ്സ് പ്രാഡ 2' എന്ന സിനിമ പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ച് വസ്ത്രധാരണത്തിനും നഖങ്ങൾ ഭംഗിയാക്കാനും നാല് ദിവസത്തെ അവധിയാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്.
ഈ സിനിമയോടുള്ള കടുത്ത ആരാധനയാണ് തന്‍റെ കരിയർ തീരുമാനത്തെ പോലും സ്വാധീനിച്ചതെന്നും, അതുകൊണ്ട് തന്നെ ഈ അവധി തനിക്ക് അനിവാര്യമാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഇമെയിൽ.
ഏതൊരു കോർപ്പറേറ്റ് ഓഫീസും ഉടൻ തന്നെ പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ള ഈ ഇമെയിലിന് മാനേജർ നൽകിയ മറുപടി എല്ലാവരെയും അത്ഭുതപ്പെടുത്തി. മാനേജർ വളരെ കൂളായി "അംഗീകരിച്ചിരിക്കുന്നു ബെസ്റ്റീ" എന്ന് മറുപടി നൽകി.
ഈ വാർത്ത പുറത്തുവന്നതോടെ വലിയൊരു വിഭാഗം ആളുകൾ തൊഴിലിടങ്ങളിലെ ഇത്തരം പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയാണ്. വർക്ക് കൾച്ചറിനെ കൂടുതൽ മാനുഷികവും സൗഹൃദപരവുമാക്കാൻ ഇത്തരത്തിലുള്ള സമീപനങ്ങൾ സഹായിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
അതേസമയം, സിനിമ കാണാൻ അവധിയെടുക്കുന്നതിനെ അച്ചടക്കമില്ലായ്മയായി കണ്ട് വിമർശിക്കുന്നവരും കുറവല്ല. എന്തായാലും, ഒരു സാധാരണ ലീവ് അപേക്ഷ എങ്ങനെ ഒരു വലിയ ചർച്ചാവിഷയമായി മാറാം എന്നതിന്‍റെ ഉദാഹരണമായി ഈ സംഭവം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.
Corporate world is not ready for GenZ girls pic.twitter.com/JIM8mLfFz1
— Prayag (@theprayagtiwari) April 24, 2026
Tags : CorporateCulture WorkLifeBalance GenZ WorkCulture ViralStory