കടുത്തുരുത്തി: വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളുടെയും വിലയിരുത്തലുകളുടെയും തിരക്കിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ പോളിംഗ് ശതമാനം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കടുത്തുരുത്തിയിലാണ്. 62.28 ശതമാനമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിതായി തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടിരിക്കുന്ന കണക്ക്.
അസന്നിഹിത വോട്ടും പോസ്റ്റല്‍ വോട്ടും ഉള്‍പ്പെടെ കൂട്ടി ചേര്‍ത്താലും 63 ശതമാനത്തിനപ്പുറമാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1,87,350 വോട്ടര്‍മാരുള്ള കടുത്തുരുത്തിയല്‍ 1,16,681 ആളുകളാണ് വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്തത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 70.78 ശതമാനമായിരുന്നു കടുത്തുരുത്തി മണ്ഡലത്തിലെ പോളിംഗ് ശതമാനം. എട്ട് ശതമാനത്തോളം വോട്ടു കുറഞ്ഞത് സംബന്ധിച്ചു വിശദമായ പരിശോധന ബൂത്ത് തലത്തില്‍ മുന്നണികള്‍ തുടങ്ങിയിട്ടുണ്ട്. ഇതു ആര്‍ക്ക് അനുകൂലമാകുമെന്നാണ് വിശദമായ പരിശോധനയിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളതില്‍ നല്ലൊരു ശതമാനം വോട്ടര്‍മാരും നാട്ടിലില്ലെന്നാണ് മുന്നണി നേതാക്കളെല്ലാവരും പറയുന്നത്. കടുത്തുരുത്തി മണ്ഡലത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലാണ്. ഇവരെ നാട്ടിലെത്തിച്ചു വോട്ട് ചെയ്യിക്കുകയെന്നുള്ളത് വളരെ ചെലവേറിയ കാര്യമാണ്.
കോവിഡിനുശേഷം നിരവധിപേര്‍ തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്കു പോയിട്ടുണ്ട്. ജര്‍മനി, കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്കും കേരളത്തിനു വെളിയിലേക്കും ധാരാളം വിദ്യാര്‍ഥികള്‍ സമീപകാലത്ത് ഉപരിപഠനത്തിനായും പോയിട്ടുണ്ട്. 18 മുതല്‍ 50 വയസുവരെയുള്ള വോട്ടര്‍മാരാണ് ലിസ്റ്റില്‍ പേരുണ്ടായിട്ടും വോട്ട് ചെയ്യാത്തതായി മനസിലായിരിക്കുന്നതെന്നാണ് വിവിധ മുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചെറിയൊരു ശതമാനം ആളുകള്‍ സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്യാതെ മാറിനിന്നതായും ഇവര്‍ പറയുന്നു. ശക്തമായ പ്രചാരണം നടത്തിയിട്ടും വോട്ടിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
നിലവിലെ സ്ഥിതി
കടുത്തുരുത്തി: യുഡിഎഫ് നേതാവായ കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫാണ് എംഎല്‍എ. മാഞ്ഞൂര്‍, മുളക്കുളം, കടുത്തുരുത്തി, ഞീഴൂര്‍, വെളിയന്നൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, കാണക്കാരി എന്നീ പഞ്ചായത്തുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഉഴവൂരും കുറവിലങ്ങാടും മാത്രമാണ് യുഡിഎഫ് ഭരണത്തിലുള്ളത്. കിടങ്ങൂരില്‍ ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസിലെ വിമതവിഭാഗവും ഭരണം നടത്തുന്നു. മൂന്നു മുന്നണികളും ശക്തമായ മത്സരമാണ് ഇക്കുറി കാഴ്ചവച്ചത്.
മുന്നണികളുടെ കണക്കുകൂട്ടലുകള്‍ ഇങ്ങനെയെല്ലാം
യുഡിഎഫ്: സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോടുള്ള എതിര്‍പ്പും മണ്ഡലത്തിലെ ചിട്ടയായ പ്രവര്‍ത്തനവും തങ്ങള്‍ക്ക് അനുകൂലമാകും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ വലിയൊരു വിഭാഗം തങ്ങള്‍ക്ക് വോട്ട് ചെയ്തതായാണ് യുഡിഎഫ് ക്യാമ്പ് കരുതുന്നത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങളെ ബാധിക്കില്ല.
എല്‍ഡിഎഫ് വോട്ടുകളാണ് ചെയ്യാതിരുന്നത്. തങ്ങളുടെ വോട്ടുകളെല്ലാം രേഖപ്പെടുത്തിയതായും അവര്‍ അവകാശപ്പെടുന്നു. കഴിഞ്ഞതവണ എതിരായിരുന്നയാള്ക്ക് ഇത്തവണ വോട്ട് ചെയ്യേണ്ടി വന്നത് സിപിഎമ്മിനുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കൂടാതെ ബിജെപിയുടെ സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ ചോര്‍ത്തുന്നത് എല്ഡിഎഫിന്റേതാവും. മികച്ച ഭൂരിപക്ഷം മണ്ഡലത്തില്‍നിന്ന് ഫ്രാന്‍സീസ് ജോര്‍ജിന് കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
എല്‍ഡിഎഫ്: എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടം വോട്ടായി മാറും. തങ്ങളുടെ വോട്ടുകളെല്ലാം ചെയ്തിട്ടുണ്ട്. ചെയ്യാതിരുന്നതില്‍ ഭൂരിപക്ഷവും യുഡിഎഫ് വോട്ടുകളാണ്. യുഡിഎഫില്‍ ഇപ്പോഴും ഐക്യമില്ല. പലകാര്യങ്ങളിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ വിത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.
യുഡിഎഫിലെ ഒരുവിഭാഗം തോമസ് ചാഴികാടന് അനുകൂലമായി വോട്ടു ചെയ്തിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. കേരള കോണ്‍ഗ്രസിനുള്ളിലുണ്ടായ പ്രശ്നങ്ങളും തങ്ങള്‍ക്കു നേട്ടമാകും. തോമസ് ചാഴികാടന് വലിയ ഭൂരിപക്ഷം കിട്ടുമെന്നും എല്‍ഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നു.
എന്‍ഡിഎ: കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വോട്ടായി മാറും. വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങളെ ബാധിക്കില്ല. മുന്നണിയുടെ വോട്ടുകളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. ശതമാനം കുറഞ്ഞത് ഇടത്, വലത് മുന്നണികളെ മാത്രമേ ബാധിക്കൂ. രണ്ടു മുന്നണികളോടുമുള്ള വിരോധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
തുഷാര്‍ വെള്ളാപ്പള്ളിക്ക് എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാനാകും. നിഷ്പക്ഷ വോട്ടുകളും സ്ത്രീകളുടെ വോട്ടുകളും ലഭിച്ചിട്ടുണ്ടന്നു വിലയിരുത്തുന്ന എന്‍ഡിഎ നേതൃത്വം വോട്ട് വിഹിതം ഉയര്‍ത്താനാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.