മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ദേശീയ ഖജനാവിലേക്ക് നൽകിയ സംഭാവന 2025-26 സാന്പത്തികവർഷത്തിൽ 2,16,472 കോടി രൂപയായി ഉയർന്നു. 2024-25 സാന്പത്തികവർഷത്തിലെ 2,10,269 കോടി രൂപയേക്കാൾ 2.95 ശതമാനം കൂടുതലാണ്.
പൊതുമുതലിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഇന്ത്യയിലെ വൻകിട കന്പനികളിലൊന്നാണെന്ന സ്ഥാനം റിലയൻസ് ഇതിലൂടെ വീണ്ടും ഉറപ്പിച്ചതായി കന്പനിയുടെ 2025-26ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സംഭാവനയിൽ സർക്കാരിലേക്ക് അടച്ച നികുതികൾ, ഡ്യൂട്ടികൾ, കരങ്ങൾ, മറ്റ് പേമെന്റുകൾ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ദേശീയ ഖജനാവിലേക്ക് റിലയൻസ് നൽകിയ ആകെ സംഭാവന 15 ലക്ഷം കോടി രൂപയിലധികമാണ്.
2026 സാന്പത്തികവർഷത്തിൽ റിലയൻസ് സൃഷ്ടിച്ച 4,63,448 കോടി രൂപയുടെ ആകെ മൂല്യവർധനയിൽ ഏറ്റവും വലിയ വിഹിതമായ 2,16,472 കോടി രൂപ ലഭിച്ചത് സർക്കാരിനാണ്. ഗ്രൂപ്പ് ഉത്പാദിപ്പിച്ച ആകെ മൂല്യത്തിന്റെ 46.7 ശതമാനം വരും.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ റിലയൻസ് സൃഷ്ടിച്ച ഓരോ 100 രൂപ മൂല്യത്തിൽ 47 രൂപ നികുതി, ഡ്യൂട്ടികൾ മറ്റ് നിയമപരമായ പേമെന്റുകൾ എന്നിവയായി സർക്കാരിലേക്കാണ് പോയത്.
സൃഷ്ടിക്കപ്പെട്ട മൂല്യത്തിന്റെ രണ്ടാമത്തെ വലിയ തുക ബിസിനസിലേക്കുതന്നെ വീണ്ടും നിക്ഷേപിക്കുകയാണ് ചെയ്തത്. ഗ്രൂപ്പിലുടനീളമുള്ള പുനർനിക്ഷേപങ്ങൾക്കായി റിലയൻസ് 1,63,815 കോടി രൂപ ( ആകെ അധിക മൂല്യത്തിന്റെ 35.3%) മാറ്റിവച്ചു. കടം നൽകിയവർക്ക് 43,152 കോടി കോടി രൂപ ലഭിച്ചു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി മാറ്റിവച്ചത് 30,318 കോടി രൂപയാണ്. ആകെ മൂല്യത്തിന്റെ 6.5 ശതമാനമാണിത്. ഓഹരി നിക്ഷേപകർക്കുള്ള വിഹിതം 7443 കോടി രൂപയായിരുന്നു. സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്കുള്ള (സിഎസ്ആർ) സംഭാവന 2248 കോടി രൂപയാണ്.
Tags : Reliance contribution national exchequer